ഒസിഐ കാർഡ് പുതുക്കാൻ ജൂൺ 30 വരെ സാവകാശം
Mail This Article
ലണ്ടൻ ∙ ഒസിഐ കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിദേശ പൗരത്വമുള്ള ഇന്ത്യക്കാർ നേരിട്ടിരുന്ന പ്രശ്നത്തിന് വ്യക്തതയും സാവകാശവും. 20 വയസിൽ താഴെ പ്രായമുള്ളവരും 50 വയസ്സ് കഴിഞ്ഞവരും പാസ്പോർട്ട് പുതുക്കുന്നതിനൊപ്പം ഒസിഐ കാർഡും പുതുക്കണമെന്ന നിർദേശമാണ് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം രേഖാമൂലം പുറത്തിറക്കിറക്കിയത്. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉൾപ്പെടെയുള്ള വിവിധ എംബസികളും ഈ ഉത്തരവ് ആവർത്തിച്ച് കഴിഞ്ഞദിവസം സർക്കുലർ ഇറക്കിയിട്ടുണ്ട്. നിലവിൽ ഇത്തരത്തിൽ ഒസിഐകാർഡ് പുതുക്കാത്തവർക്ക് 2020 ജൂൺ 30 വരെ ഇതിനുള്ള കാലാവധി നീട്ടിനൽകുന്നതായും ഉത്തരവ് വ്യക്തമാക്കുന്നു.
സർക്കാർ നീട്ടിനൽകിയ കാലാവധിയിൽ എല്ലാവരും കാർഡ് പുതുക്കാൻ തയാറാകണമെന്നും ഇക്കാര്യത്തിൽ ഇനിയൊരു ഇളവ് ഉണ്ടാകില്ലെന്നും കഴിഞ്ഞദിവസം ലണ്ടനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വ്യക്തമാക്കി. ലണ്ടനിലെ നെഹ്റു സെന്ററിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ ഒരുക്കിയ സ്വീകരണപരിപാടിയിലായിരുന്നു ഒസിഐ പുതുക്കാൻ സർക്കാർ അനുവദിച്ച സാവകാശത്തെക്കുറിച്ച് മന്ത്രി വിശദീകരിച്ചത്.
ജൂൺ 30വരെ ഇന്ത്യയിലേക്കു യാത്രചെയ്യുന്നവർക്ക് ഒസിഐ. ആലേഖനം ചെയ്ത പഴയ പാസ്പോർട്ടുകൂടി കൈയിൽ കരുതിയാൽ യാത്രയ്ക്ക് തടസമുണ്ടാകില്ല.
രണ്ടു വർഷത്തോളമായി വിദേശ പൗരത്വമുള്ള ഇന്ത്യക്കാരെ അലട്ടിയിരുന്ന പ്രധാന പ്രശ്നമായിരുന്നു ഇക്കാര്യത്തിലെ അവ്യക്തത. എംബസികളുടെയും മറ്റും വെബ്സൈറ്റുകളിൽ ഇരുപതു വയസിൽ താഴെയുള്ളവരും അൻപതു വയസ്സ് കഴിയുന്നവരും പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ പുതുക്കണമെന്ന് നിഷ്കർഷിച്ചിരുന്നെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇതു സംബന്ധിച്ച് അവ്യക്തമായ നിർദേശങ്ങളായിരുന്നു നൽകിയിരുന്നത്. ഇതിനാൽ പലരും പുതുക്കൽ നടപടികൾ നീട്ടിവച്ചു. എന്നാൽ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ബ്രിട്ടvd] എന്നിവിടങ്ങളിൽനിന്നും നാട്ടിലേക്ക് യാത്രയ്ക്കായി എയർപോർട്ടിലെത്തിയ പലരെയും ഇതിന്റെ പോരിൽ എയർലൈൻസ് അധികൃതർ ചോദ്യം ചെയ്തുതുടങ്ങിയതോടെ പാരാതി പ്രവാഹമായി. പലരുടെയും യാത്ര ഇക്കാരണത്താൽ മുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അവ്യക്തത നീക്കിയും ഇതിനായി അപേക്ഷിക്കാൻ ആറുാസം കാലാവധി നീട്ടിനൽകിയും കേന്ദ്രസർക്കാർ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
കാർഡ് പുതുക്കുന്നതിലെ സങ്കീർണതയും ഇതിനായി ഒന്നലധികം തവണ വിഎഫ്എസിന്റെ ഓഫിസുകളിൽ മുൻതൂട്ടി സമയം നിശ്ചയിച്ച് പോകേണ്ട ബുദ്ധുമുട്ടും കണക്കിലെടുത്താണു പലരും പുതുക്കൽ നിർദേശത്തെ അവഗണിച്ചത്. ഇതിനായി എംബസികൾ ഈടാക്കുന്ന ഫീസും വലിയ തുകയാണ്. ഇതെല്ലാം മലയാളികൾ ഉൾപ്പെടെയുള്ള പ്രവസികൾ കഴിഞ്ഞദിവസം ലണ്ടനിലെത്തിയ മന്ത്രി വി. മുരളീധരന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.