റഷ്യയുടെ ഏറ്റവും പുതിയ എസ്‌യു - 57 യുദ്ധ വിമാനം തകര്‍ന്നു വീണു
Mail This Article
മോസ്കോ ∙ റഷ്യയുടെ ഏറ്റവും നൂതനമായ സുഖോയ് എസ്‌യു - 57 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളിലൊന്ന് ചൊവ്വാഴ്ച പരീക്ഷണ പറക്കലിനിടെ തകര്‍ന്നു വീണതായി വിമാന നിര്‍മ്മാണ കമ്പനിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നായ ഇത്തരത്തിലുള്ള വിമാനത്തിന്റെ ആദ്യത്തെ അപകടമാണിത്. കിഴക്കന്‍ പ്രദേശത്തെ ഖബറോവ്സ്ക് മേഖലയിലാണ് സംഭവം നടന്നതെന്നും പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്നെന്നും വിമാനം നിര്‍മ്മിക്കുന്ന ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള റഷ്യയുടെ യുണെറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ (യുഎസി)യുടെ പത്രക്കുറിപ്പില്‍ പറയുന്നു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രാലയം ഒരു കമ്മീഷന്‍ രൂപീകരിക്കും. അപകടം ഉണ്ടായത് സ്റ്റിയറിംഗ് സംവിധാനത്തിലെ പരാജയം മൂലമാണെന്നാണ് രണ്ടു സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. വിമാനം തകര്‍ന്നു വീണ സ്ഥലത്ത് ആളപായമൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
വന്‍തോതില്‍ നിര്‍മ്മിക്കുന്ന വിമാനങ്ങളിൽ ഒന്നാണ് തകർന്നു വീണത്. ഈ വര്‍ഷം അവസാനത്തോടെ റഷ്യന്‍ വ്യോമസേനയ്ക്ക് കൈമാറാന്‍ തയാറാക്കി പരീക്ഷണപ്പറക്കല്‍ നടത്തവേയാണ് അപകടം സംഭവിച്ചതെന്ന് ഇന്‍റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിനു മുന്‍പ് സിറിയയില്‍ ഇതിന്റെ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. അമേരിക്കയുടെ എഫ്-22 റാപ്റ്ററിന്‍റെ എതിരാളിയായി വിഭാവനം ചെയ്ത വിമാനത്തിന്റെ പ്രോട്ടോടൈപ്പ് 2010 ജനുവരിയില്‍ ആദ്യമായി പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റഷ്യയുടെ വാര്‍ഷിക റെഡ് സ്ക്വയര്‍ പരേഡിലാണ് എസ്‌യു-57 ആദ്യമായി റഷ്യയ്ക്ക് മേലേ പറന്നത്.