കാർണിവലില്‍ ഹിറ്റാവാൻ ഗ്രെറ്റയുടെ മുടി
Mail This Article
സൂറിക് ∙ വരുന്ന കാർണിവൽ സീസണിൽ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൂൺബെർഗാണ് 'താരം'. ഇരുവശങ്ങളിലും മുന്നിലേക്ക് പിന്നിയിട്ട ഗ്രെറ്റയുടെ മുടിയാണ് കാർണിവൽ കമ്പോളത്തിലെ ന്യു അറൈവലും, ഹിറ്റും. ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ 12 മുതൽ 20 വരെ യൂറോയ്ക്ക് ഗ്രെറ്റയുടെ മുടി വാങ്ങാവുന്നതാണ്. സ്ത്രീകൾക്കും, പുരുഷന്‍മാർക്കും ഗ്രെറ്റയുടെ മുടി ഇണങ്ങും.
ഗ്രെറ്റ തൂൺബെർഗിന്റെ പ്രശസ്‌തമായ 'മുഖഭാവ' ത്തോടെയാണ് മോഡലുകളുടെ പരസ്യങ്ങളത്രയും. വിവിധതരം മുഖംമൂടികൾ, വിഗ്ഗുകൾ, വസ്ത്രങ്ങൾ, രൂപങ്ങൾ എന്നിവയാണു കാർണിവൽ കമ്പോളത്തിലെ മുഖ്യ ഉൽപ്പന്നങ്ങൾ. അതാത് വർഷങ്ങളിൽ പ്രസിദ്ധി കൊണ്ടോ, കുപ്രസിദ്ധി കൊണ്ടോ ശ്രദ്ധയാകർഷിച്ച വ്യക്തിത്വങ്ങളെ അനുകരിച്ചു ഉൽപന്നങ്ങളിറക്കുന്നത് കാർണിവൽ വിപണിയുടെ പതിവാണ്. ട്രംപായിരുന്നു സമീപകാലത്തെ താരം.
എന്നാൽ, പരിസ്ഥിതിക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു ബാലികയുടെ മാതൃകാപരമായ പ്രവർത്തനങ്ങളെ കാർണിവൽ കമ്പോളം പരിഹസിക്കുന്നതിനെതിരെ വിവിധ പരിസ്ഥിതി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. 'ഗ്രെറ്റയുടെ മുടി' കാർണിവൽ മാർക്കറ്റിൽ നിന്നും പിൻവലിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.