ജർമനിയിൽ കൊടുങ്കാറ്റ്, ചൊവ്വാഴ്ച വരെ തുടരും
Mail This Article
ബർലിൻ ∙ പൊതുജനത്തിന് ആശ്വാസം നാടിനെ വിറപ്പിക്കാൻ വന്ന സബീന കൊടുംങ്കാറ്റ് വൻ നാശം വിതച്ചില്ല. 110 കിലോമീറ്റർ മുതൽ 150 കിലോമീറ്റർ വേഗതയിൽ സബീന ജർമനിയിലുടനീളം ആഞ്ഞ് വീശിയെങ്കിലും ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല.
മരങ്ങൾ കടപുഴകി വാഹനങ്ങളിൽ പതിച്ചതുമൂലം ഏതാനും പേർക്ക് പരുക്ക് ഏറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച കൊടുങ്കാറ്റ് ശക്തി പ്രാപിച്ചതോടെ രാജ്യത്ത്, ട്രെയിൻ, വിമാന സർവീസുകൾ താറുമാറായി. ട്രയിൻ സർവീസ് പൂർണമായി നിറുത്തി വയ്ക്കേണ്ടി വന്നു. പ്രധാന എയർപോർട്ടുകൾ അടച്ചു. ഫ്രാങ്ക്‌ഫുർട്ട്, മ്യൂണിക്ക്, കൊളോണൽ, ഡ്യൂസ്സൽഡോർഫ് തുടങ്ങി പ്രധാന എയർപോർട്ടുകളിലെ സർവീസുകൾ റദ്ദാക്കി. ആയിരക്കണക്കിന് യാത്രക്കാർ റെയിൽവെ സ്റ്റേഷനിലും എയർപോർട്ടുകളിലും കുടുങ്ങി.
തിങ്കളാഴ്ച കാറ്റിന്റെ ഗതിയനുസരിച്ച് ട്രയിൻ സർവ്വീസ് പുനരാംഭിക്കുമെന്ന് റെയിൽവെ വകുപ്പ് ഉറപ്പ് നൽകുന്നുണ്ട്. യൂറോപ്പിലാകമാനം ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ് ഇന്ന് മ്യൂണിക്ക് ഭാഗങ്ങളിൽ ശക്തി പ്രാപിക്കും. ചൊവ്വാഴ്ചാ കൂടി ജർമനിയിൽ ആഞ്ഞ് വീശിയ ശേഷമെ സബീന ജർമനിയിൽ നിന്ന് പിൻവാങ്ങുവെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.