ADVERTISEMENT

ലണ്ടൻ ∙ ഓസ്ട്രേലിയൻ മാതൃകയിൽ ബ്രിട്ടനിലും പോയിന്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ നയം പ്രഖ്യാപിച്ചു. ഹോം സെക്രട്ടറി പ്രീതി പട്ടേലാണ് ഇന്നലെ സർക്കാരിന്റെ പുതിയ കുടിയേറ്റ നയത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ളവർക്കും ലോകത്തെ മറ്റു രാജ്യങ്ങളിൽനിന്നുള്ളവർക്കും ഒരേ കുടിയേറ്റ നിയമം ബാധകമാക്കുന്നത് ഇന്ത്യയിൽനിന്നും മറ്റുമുള്ള വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിൽ സാധ്യതകൾ ഏറെയാക്കും. നഴ്സുമാർക്കും കംപ്യൂട്ടർ സാങ്കേതിക വിദഗ്ധർക്കും അവസരങ്ങൾ ഏറെ ലഭിക്കും. പിഎച്ച്ഡി, എംഫിൽ തുടങ്ങിയ ഉന്നത ബിരുദധാരികൾക്കും കുടിയേറ്റത്തിന് വാതിൽ തുറക്കുുന്ന സമീപനമാണ് പുതിയ കുടിയേറ്റ നയത്തിലുള്ളത്. ടോറി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു പോയിന്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ നിയമം. 

പൊളീഷുകാരും റൊമോനിയക്കാരും മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരും കൈയടക്കിവച്ചിരുന്ന ബ്രിട്ടനിലെ ചെറുകിട ജോലികൾ ഡിപ്പൻഡന്റ് വിസയിലെത്തുന്നവർക്കും സ്റ്റുഡന്റ് വിസക്കാർക്കും ലഭിക്കുന്നതിനും പുതിയ നിയമം വഴിതെളിക്കും. നിലവിൽ ബ്രിട്ടനിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്കും പരോക്ഷമായി ജോലിസാധ്യതകൾ വർധിപ്പിക്കുന്നതാണ് പുതിയ കുടിയേറ്റ നയം. 

പുതിയ നിയമമനുസരിച്ച് ഏതെങ്കിലും മേഖലയിൽ തൊഴിൽ വൈദഗ്ധ്യം നേടിയവർക്കും ഇന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും മാത്രമേ ബ്രിട്ടനിലേക്ക് ജോലിയ്ക്കായി കുടിയേറി എത്താനാകു. 70 പോയിന്റാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. തൊഴിലുടമയിൽനിന്നും ലഭിക്കുന്ന ഓഫർ ലെറ്ററിനാണ് 20 പോയിന്റ്. 20 പോയിന്റ് തൊഴിൽ യോഗ്യതയ്ക്ക്. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യത്തിനാണ് അടുത്ത 10 പോയിന്റ്. ഉന്നത വിദ്യാഭ്യാസ യോഗ്യതയ്ക്കാണ് ബാക്കിയുള്ള 20 പോയിന്റ്. ഏറ്റവും കുറഞ്ഞത് പ്രതിവർഷം 25,600 പൗണ്ടെങ്കിലും ശമ്പളം ലഭിക്കുന്ന ജോലിയ്ക്കായി മാത്രമേ തൊഴിൽ ദാദാക്കൾക്ക് വിദേശത്തുനിന്നും ആളുകളെ സ്പോൺസർചെയ്ത് കൊണ്ടുവരാനാകൂ. എന്നാൽ ഷോർട്ടേജ് ഒക്യപ്പേഷൻ ലിസ്റ്റിലുള്ള നഴ്സിംങ്, സോഷ്യൽ വർക്കർ, സിവിൽ എൻജിനീയറിംങ്, സൈക്കോളജി, ക്ലാസിക്കൽ ഡാൻസ് തുടങ്ങിയ തൊഴിൽ മേഖലകളിലാണെങ്കിൽ ഇത് 20,480 പൗണ്ട് മതിയാകും. ഏതെങ്കിലും വിഷയത്തിൽ ഡോക്ടറേറ്റ് ഉള്ളവർക്കും കുറഞ്ഞ ശമ്പളനിരക്ക് ബാധകമാണ്. 

പോയിന്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റസമ്പ്രദായം ഏർപ്പെടുത്തുന്നതോടെ നിലവിലെ അനിയന്ത്രിതമായ കുടിയേറ്റത്തിന് അറുതിവരുത്താനാകുമെന്നാണ് ഹോം ഓഫിസിന്റെ പ്രതീക്ഷ. എന്നാൽ പുതിയ നയത്തിൽ കുടിയേറിവരുന്നവരുടെ എണ്ണത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിധി നിർദേശങ്ങളില്ല. പുതിയ നയം വിദഗ്ധരായ തൊഴിലാളികളുടെ എണ്ണം രാജ്യത്ത് വർധിപ്പിക്കുമെന്നും അവിദഗ്ധ തൊഴിലാളികളുടെ അനിയന്ത്രിതമായ കടന്നുവരവ് തടയുമെന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. ബ്രിട്ടനിൽ നിലവിലുള്ള എൺപതു ലക്ഷത്തോളം അവിദഗ്ധരായ കുടിയേറ്റക്കാരുടെ തൊഴിൽ സാധ്യതകൾ ഇതുമൂലം വർധിക്കുമെന്നും അവർ വ്യക്തമാക്കി. എന്നാൽ, സർക്കാരിന്റെ ശത്രുതാപരമായ സമീപനവും സാഹചര്യങ്ങളും തൊഴിലാളികളുടെ കടന്നുവരവിന് തടസമാകുമെന്നാണ് പ്രതിപക്ഷ വിമർശനം. പ്രത്യേകിച്ച് സോഷ്യൽ കെയർ ഉൾപ്പെടെയുള്ള മേഖലകളിൽ പുതിയ നയം വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. 

നിലവിൽ ബ്രിട്ടനിലുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് അവർ ഇപ്പോൾ വാങ്ങുന്ന ശമ്പള നിരക്കിൽ തന്നെ ജോലി തുടരാം. എന്നാൽ, ഇത് ബ്രക്സിറ്റിന്റെ ട്രാൻസിഷൻ കാലാവധി പൂർത്തിയാകുന്ന ഡിസംബർ 31 വരെ മാത്രാമേ സാധ്യമാകൂ. അതിനുശേഷം ഇവർക്കും പുതിയ നിയമം ബാധകമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com