ADVERTISEMENT

ലണ്ടൻ∙ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സേവനങ്ങളിലും വീസ നടപടികളിലും യാത്രകൾക്കും കർശന നിയന്ത്രണവുമായി യുകെയിലെ ഇന്ത്യൻ കോൺസലർ. ജനന സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റോർണി, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവച്ചതായി യുകെയിലെ ഇന്ത്യൻ കോൺസുലർ അറിയിച്ചു. മരണം, മെഡിക്കൽ എമർജൻസികൾ തുടങ്ങിയ അടിയന്തര കാര്യങ്ങൾ മാത്രമേ നിലവിൽ പരിഗണിക്കുകയുള്ളൂ.

മാർച്ച് 16ന് വീണ്ടും ഇന്ത്യൻ സർക്കാർ യാത്രാനടപടികളിൽ കടുത്ത നിയന്ത്രണം കൊണ്ടുവന്നു. യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, തുർക്കി, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിലേക്ക് പ്രവേശനം ഉണ്ടാകില്ല. മാർച്ച് 18 മുതൽ ഇക്കാര്യം പ്രാബല്യത്തിൽ വരും. ഈ രാജ്യങ്ങളിൽ നിന്നും യാത്രക്കാരെ കൊണ്ടുവരരുതെന്ന് വിമാനക്കമ്പനികൾക്കും നിർദേശം നൽകി. മാർച്ച് 18 ന് 12 മണി (ജിഎംടി) മുതൽ നിയമം പ്രാബല്യത്തിൽ വരും. പുതിയ നിർദേശങ്ങൾ മാർച്ച് 31 വരെയാണ്. കാര്യങ്ങൾ വിലയിരുത്തിയ ശേഷം പുതിയ തീരുമാനം കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.

Emergency-Visa-Form
എമർജൻസി വീസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തുവിട്ട നടപടിക്രമം.

നേരത്തെ തന്നെ, ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ യാത്രാവിലക്ക് ഒസിഐ കാർഡ് (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്) ഉള്ളവർക്കും ബാധകമായിരുന്നു. മാർച്ച് 13 മുതൽ ഏപ്രിൽ 15വരെ ഇവർക്കും നാട്ടിലേക്ക് യാത്രചെയ്യാനാകില്ല. ഇതിനിടെയാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ഇന്ത്യയിലേക്ക് യാത്രചെയ്യാനുള്ള എല്ലാ വീസകളും ഒരുമാസത്തേക്ക് മരവിപ്പിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തത്. ഇന്ത്യയിലേക്ക് അടിയന്തരമായി യാത്രചെയ്യേണ്ട വിദേശികൾ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.

ഒസിഐ കാർഡുള്ളവരും അടിയന്തര സാഹചര്യത്തിൽ എംബസികളിൽ നിന്നു പ്രത്യേക യാത്രാനുമതി വാങ്ങേണ്ടതുണ്ട്. ഇപ്പോൾ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ അത്യാവശ്യ ഘട്ടത്തിൽ മാത്രമേ യാത്രചെയ്യാവൂ എന്നും നിർദേശമുണ്ട്. അത്യാവശ്യ ഘടത്തിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് എമർജൻസി വീസ ലഭ്യമാണ്. ഇതിന് പ്രത്യേക രീതിയിൽ അപേക്ഷ നൽകേണ്ടതുണ്ട്. മെഡിക്കൽ എമർജൻസിയുണ്ടെങ്കിൽ 00 44 (0) 7768 765 035 / (0)7739363521 എന്നീ നമ്പറുകളിൽ ബന്ധപ്പെടാനാണ് ഹൈക്കമ്മീഷൻ നിർദേശം. 

കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് പൊതുവേയുണ്ടാകുന്ന സംശയങ്ങൾക്ക് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കൃത്യമായ മറുപടി നൽകി. 

? ഇന്ത്യയിൽ എത്തുന്ന എല്ലാവരും ക്വാറന്റീന് വിധേയമാകേണ്ടി വരുമോ?

2020 ഫെബ്രുവരി 15ന് ശേഷം ചൈന, റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാൻ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ സന്ദർശിച്ചവർ മാത്രം 14 ദിവസത്തെ ക്വാറന്റീന് വിധേയമായാൽ മതി. (മാർച്ച് 16ന് പുതിയ ഉത്തരവ് വന്നതിനെ തുടർന്ന് യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവരോ ഇവിടങ്ങളിലൂടെ ട്രാൻസിറ്റ് ചെയ്തു വരുന്നവരും 14 ദിവസത്തെ ക്വാറന്റീന് വിധേയമാകണം. മാർച്ച് 18 മുതൽ ഇക്കാര്യം പ്രാബല്യത്തിൽ വരും)

? കോവിഡ്–19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ?

ഇറ്റലിയിലും നിന്നും റിപ്പബ്ലിക് ഓഫ് കൊറിയയിൽ നിന്നും വരുന്നവർ മാത്രം സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

? ഇന്ത്യക്കാർക്ക് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമോ?

കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് പൊതുവെയുള്ള നിർദേശം. ചൈന, റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാൻ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവർ തിരികെ ഇന്ത്യയിൽ എത്തിയാൽ നിർബന്ധമായും 14 ദിവസം ക്വാറന്റീന് വിധേയമാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com