യൂറോപ്യൻ യൂണിയൻ അതിർത്തികൾ അടച്ചു; കടുത്ത നടപടി സ്വീകരിക്കുമെന്ന് ലെയൻ
Mail This Article
ബർലിൻ ∙യൂറോപ്യൻ യൂണിയൻ അതിരുകൾ അടുത്ത ഒരു മാസത്തേക്ക് അടയ്ക്കുന്നതായി യൂറോപ്യൻ യൂണിയൻ കമ്മീഷൻ അധ്യക്ഷ ഉർസുല ഫോൺഡെയർ ലെയൻ മാധ്യമങ്ങളെ അറിയിച്ചു. ഈ നടപടിക്ക് ജർമൻ ചാൻസലർ അംഗല മെർക്കൽ പൂർണ്ണ പിൻന്തുണ പ്രഖ്യാപിച്ചു.
ഇന്നലെ യൂറോപ്യൻ യൂണിയനിലെ ഇരുപത്തിയേഴ് രാജ്യങ്ങളുടെ തലവന്മാരുമായി ലെയൻ നടത്തിയ വിഡിയോ കോൺഫറൻസിന് ശേഷമാണ് ഈ കടുത്ത നടപടി. യൂറോപ്പ് ഇന്ന് ദുരന്തമേഖലയായി മാറികൊണ്ടിരിക്കുന്നു. കോവിഡ് –19 ന്റെ ഇന്നത്തെ ആസ്ഥാനം യൂറോപ്പാണ്. ഇറ്റലിയിൽ തന്നെ മൂവായിരത്തിലധികം പേർ മരിച്ചത് ഞെട്ടിക്കുന്നതാണ്.വൈറസ് വ്യാപനം തടയാൻ ഇനി ഒറ്റ വഴി മാത്രം. അതിരുകൾ അടയ്ക്കുക. യാത്രാ വിലക്ക് നടപ്പിലാക്കുക. ഈ നടപടി മൂലം യൂറോപ്യൻ യൂണിയനിൽപെടാത്തവർക്ക് യൂറോപ്പിൽ സഞ്ചരിക്കുവാൻ അനുമതിയില്ല.
യൂറോപ്പിലെ ആരോഗ്യമേഖല ഇന്ന് അപകടമേഖലയായി മാറിയിരിക്കുന്നു. ഒരുമിച്ച് ഈ പ്രതിസന്ധിയെ നേരിടും. വ്യഗ്രതയല്ല, ജാഗ്രതയാണ് ആവശ്യംമെന്ന് ലെയൻ തുടർന്ന് പറഞ്ഞു.
ജർമനിയിൽ കോവിഡ് ബാധിതർ എണ്ണായിരം കടന്നു, മരണം 25
ജർമനിയിൽ കോവിഡ് –19 ബാധിതർ എണ്ണായിരം കടന്നുവെന്ന് ആരോഗ്യവകുപ്പ് വെളിപ്പെടുത്തി. മരണം ഇരുപത്തിയഞ്ച് കഴിഞ്ഞു. ബയേൺ സംസ്ഥാനം ദുരിത മേഖലയായി സംസ്ഥാന മുഖ്യമന്ത്രി സോഡർ ഇന്നലെ പ്രഖ്യാപിച്ചു. വിശാല മുന്നണി സർക്കാരിൽ നിന്നും 500 ദശലക്ഷം യൂറോയുടെ സഹായം അഭ്യർഥിച്ചു. കർശന നടപടികൾ ഈ സംസ്ഥാനത്ത് ഇന്നലെ മുതൽ ആരംഭിച്ചു.
ചാൻസലർ മെർക്കലും ആരോഗ്യമന്ത്രി സഫാനും മറ്റ് ഉന്നതരും ചേർന്ന് രാജ്യത്തെ കൊറോണ വൈറസ് വിഷയം വിലയിരുത്തി. ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് യാത്ര വിമാനങ്ങൾക്ക് വിലക്കുണ്ടാകും ബർലിനിൽ ആയിരം പേർക്കായി പുതിയ ആശുപത്രി നിർമിക്കുന്നു. ഒരു ലക്ഷത്തിലധികം ജർമൻകാർ ഇപ്പോൾ അവധിക്കാലം ചിലവഴിച്ച് വിവിധ രാജ്യങ്ങളിലുണ്ട്. ഇവരെ തിരിച്ചെത്തിക്കാൻ അൻപത് മില്യൻ യൂറോ മുടക്കും. പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഇതിനായി പറക്കും.
ജർമനിയിലെ വാഹന നിർമ്മാണ കമ്പനികൾ നിർമ്മാണം നിർത്തി വെച്ചു. ജർമനി സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മെർക്കൽ മാധ്യമങ്ങളെ അറിയിച്ചു. വൈറസ് ബാധ കൂടിയാൽ ജർമനി ഇനിയും കടുത്ത നടപടികളിലേക്ക് നീങ്ങും എന്നു സൂചനയുണ്ട്.