മാര്‍ച്ച് 25 ആഗോള പ്രാർഥനാ ദിനമാക്കി മാറ്റണമെന്ന് മാർപാപ്പ
Mail This Article
വത്തിക്കാന്‍സിറ്റി ∙ ആഗോള തലത്തില്‍ മനുഷ്യവംശത്തിനു ഭീഷണിയായ കോവിഡ് 19 അത്യന്തം ഗുരുതരമായി പടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 25 ബുധനാഴ്ച പ്രത്യേക പ്രാർഥനാ ദിനമായി ആചരിക്കാന്‍ ഫ്രാന്‍സിസ് മാർപാപ്പ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തു.
ഞായറാഴ്ച അപ്പസ്തോലിക് ലൈബ്രറിയില്‍ നടത്തിയ ത്രികാല ജപമാലപ്രാർഥനയുടെ സമാപനത്തിലാണ് പോപ്പ് ഇക്കാര്യത്തിന് ആഹ്വാനം നല്‍കിയത്.
പരിശുദ്ധ കന്യകാമാതാവിനുള്ള ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്തയുടെ തിരുനാളായി ആഗോള സഭ ആചരിക്കുന്ന ദിവസമായ മാര്‍ച്ച് 25 നാണ് പ്രത്യേകം പ്രാർഥന നടത്താന്‍ പോപ്പ് ആഹ്വാനം ചെയ്തത്. കൊറോണ വൈറസ് എന്ന മഹാമാരിക്കു മുന്നില്‍ മാനവരാശി ഭയന്നിരിയ്ക്കയാണെന്നും ഈയവസരത്തില്‍, ക്രൈസ്തവസമൂഹം ഒന്നുചേര്‍ന്ന് പ്രാർഥനകള്‍ നടത്തണമെന്നും മാർപാപ്പ പറഞ്ഞു.
അതേസമയം ഉയിര്‍പ്പ്, ക്രിസ്മസ് തിരുനാളുകളില്‍ മാത്രം നല്‍കുന്ന പ്രത്യേക സന്ദേശമായ ‘ഉര്‍ബി ഏത് ഓര്‍ബി’ അഥവാ ‘നാടിനും നഗരത്തിനും വേണ്ടി’ ആശീര്‍വാദം മാര്‍ച്ച് 27നു നല്‍കുമെന്നും പാപ്പ അറിയിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാണ് ക്രിസ്മസ്, ഈസ്റ്റര്‍ അല്ലാത്ത ദിവസങ്ങളില്‍ ‘ഉര്‍ബി ഏത് ഓര്‍ബി’ നല്‍കുന്നത്. മാര്‍ച്ച് 27 വൈകിട്ട് ആറു മണിക്ക് വത്തിക്കാനില്‍ നിന്ന് നല്‍കുന്ന സന്ദേശം വിവിധ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.