സർക്കാർ നിയന്ത്രണങ്ങൾ ജനം കാറ്റിൽ പറത്തിയാൽ പ്രത്യാഘാതം ഗുരുതരം: സീഹോഫർ
Mail This Article
ബർലിൻ ∙ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ചാൻസലർ മെർക്കൽ പ്രഖ്യാപിച്ച ഒൻപതിന കർശന നിയന്ത്രണങ്ങൾ ജനം ലംഘിച്ചാൽ പ്രത്യാഘാതം ഗുരുതരമെന്ന് ജർമൻ ആഭ്യന്തരമന്ത്രി ഹോഴ്സ്റ്റ് സീഹോഫർ മുന്നറിയിപ്പ് നൽകി. ജനം കോവിഡ് 19 രോഗത്തെ നിസാരവൽക്കരിക്കുകയാണെന്നും കഴിഞ്ഞ വാരാന്ത്യം ജനം ചുറ്റിയടിച്ച സംഭവങ്ങൾ ഇതിനുള്ള തെളിവാണെന്നും മന്ത്രി തുടർന്ന് പറഞ്ഞു.
കോവിഡിന്റെ സാമൂഹവ്യാപനം തടയാനാണ് ജനത്തോട് വീടിനുള്ളിൽ കഴിയാൻ ആവശ്യപ്പെട്ടത്. സർക്കാരിന്റെ അഭ്യർഥന ബധിര വലയം പോലെയായി മാറുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്. ലോക്ഡൗൺ ഇതുവരെ ജർമനിയിൽ പ്രഖ്യാപിച്ചിട്ടില്ല. ജനം സർക്കാരിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് സീഹോഫർ മുന്നറിയിപ്പ് നൽകി.
ജർമനിയിൽ പുതിയ കണക്കനുസരിച്ച് എഴുപതിനായിരം പേരെ രോഗം ബാധിക്കും. 750 ലധികം പേർ മരണമടഞ്ഞു. ഈസ്റ്റർ കഴിയുമ്പോൾ രണ്ട് ലക്ഷത്തിന് മുകളിൽ രോഗബാധിതരും ആയിരങ്ങൾ മരിക്കാനിടയുണ്ടെന്നുമാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നതെന്ന് സീഹോഫർ പറഞ്ഞു. ജനം ജാഗ്രത പാലിച്ചില്ലെങ്കിൽ ലക്ഷങ്ങൾ ആയിരിക്കും ജർമനിയിൽ കോവിഡ് മൂലം മരണമടയാൻ സാധ്യതയെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഇറ്റലിയിലേയും സ്പെയിനിലെയും സംഭവങ്ങൾ ജർമൻ ജനതയുടെ കണ്ണ് തുറപ്പിക്കും എന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ജർമനി പ്രഖ്യാപിച്ച കർശന നടപടികൾ ഏപ്രിൽ 20 വരെ തുടരും. അത്യാവശ്യത്തിന് മാത്രം ജനം പുറത്തിറങ്ങുക, രണ്ട് പേരിൽ കൂടുതൽ കൂട്ടം കൂടാതിരിക്കുക, ഒന്നര മീറ്റർ മുതൽ രണ്ട് മീറ്റർ വരെ അകലം പാലിക്കുക. ഇതാണ് കർശന നിയന്ത്രണങ്ങളിൽ പ്രധാനമായ ഇനം.
വാഹനങ്ങളിൽ രണ്ട് പേർക്ക് മാത്രമേ യാത്രക്ക് അനുമതിയുള്ളൂ. ഇതെല്ലാം കാറ്റിൽ പറത്തുകയാണ് ജനം. കഴിഞ്ഞ വാരാന്ത്യം ജർമൻ പൊലീസ് നൂറ് കണക്കിന് പേരെ ജർമനിയിലുടനീളം പിടികൂടി പിഴ ശിക്ഷ നൽകി. അടുത്ത വാരാന്ത്യം മുതൽ ജർമനിയിൽ പ്രസന്ന കാലാവസ്ഥ വരുകയാണ്. ജനം കൂട്ടത്തോടെ പുറത്ത് വരും എന്ന് പൊലീസ് കരുതുന്നു. ഇതിന് തടയിടാൻ പൊലീസിന് ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു.