കോവിഡ് 19 പോരാട്ടം: 10 ദിവസം കൊണ്ട് ആശുപത്രി നിർമിച്ച് ഇറ്റലി
Mail This Article
ഇറ്റലി ∙ കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായി പത്തു ദിവസങ്ങൾ കൊണ്ട് ആശുപത്രി നിർമ്മിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ഇറ്റലി. മിലാനിലെ പ്രശസ്തമായ എക്സിബിഷൻ സെന്റർ ഫിയറോ മിലാനോയാണ് കൊറോണ വൈറസ് ബാധിച്ച രോഗികൾക്കായുള്ള ഇറ്റലിയുടെ ഏറ്റവും വലിയ തീവ്രപരിചരണ കേന്ദ്രമാക്കി മാറ്റിയെടുത്തത്.
ഫാഷൻ ഷോകളും വ്യാപാര മേളകളും നടത്തുന്ന വിശാലമായ കെട്ടിടത്തിന്റെ പവലിയനുകളിൽ ഇപ്പോൾ തീവ്രപരിചരണം ആവശ്യമുള്ള 200 രോഗികളെ പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു. 500 തൊഴിലാളികൾ 10 ദിവസങ്ങളിലായി രാപകൽ അധ്വാനിച്ചാണ് പുതിയ ആശുപത്രി നിർമ്മിച്ചത്.
അനുബന്ധ വിഭാഗങ്ങൾകൂടി പൂർണ്ണമായി പ്രവർത്തനക്ഷമമാകുമ്പോൾ 200 ഡോക്ടർമാരെയും 500 നഴ്‌സുമാരെയും 200 ആരോഗ്യ വിദഗ്ധരെ ആശുപത്രിയിലേക്ക് നിയോഗിക്കുമെന്ന് മിലാനിലെ പോളിക്ലിനിക്കോ ആശുപത്രി ജനറൽ മാനേജർ എസിയോ ബെല്ലെരി പറഞ്ഞു.
മിലാനിലെ ലോംബാർഡി റീജിയൻ പ്രസിഡന്റ് അത്തിലിയോ ഫോന്താന ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൊറോണ വൈറസിനെതിരായ നമ്മുടെ വിജയത്തിന്റെ പ്രതീകവും രാഷ്ട്രത്തിന്റെ വീണ്ടെടുക്കലിന്റെ പ്രതീകവുമായി ഈ ആശുപത്രി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റലിയുടെ മധ്യ–തെക്കൻ മേഖലകളിലുള്ള മറ്റുചില കേന്ദ്രങ്ങൾകൂടി ഇതേ മാതൃകയിൽ ആശുപത്രിയാക്കാൻ ആലോചനയുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു.