മകളെയും കുടുംബത്തെയും സന്ദർശിക്കാൻ യുകെയിലെത്തിയ മലയാളി വനിത മരിച്ചു
Mail This Article
ലണ്ടൻ∙ മകളെയും കുടുംബത്തെയും സന്ദർശിക്കാൻ ബ്രിട്ടനിൽ വിസിറ്റിങ് വീസയിലെത്തിയ മാതാവ് മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചു. എറണാകുളം മഠത്തിപ്പറമ്പിൽ ഊക്കൻ വീട്ടിൽ പരേതനായ എം.സി. വിൽസന്റെ ഭാര്യ ത്രേസ്യാമ്മ വിൽസൺ (71) ആണു മരിച്ചത്. രോഗബാധിതയായി ബ്രോംലിയിലെ കിങ്സ് കോളജ് ആശുപത്രിയിൽ ഒരുമാസത്തിലേറെയായി ചികിൽസയിലായിരുന്നു. മെനിഞ്ചൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ത്രേസ്യാമ്മ ആഴ്ചകളായി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. നവംബർ 13നാണു ബ്രിട്ടനിൽ എത്തിയത്.
കടമക്കുടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പലാണ് ത്രേസ്യാമ്മ. മകൾ ജൂലി ജേക്കബിനെയും കുടുംബത്തെയും സന്ദർശിക്കാനാണ് ഇവർ ബ്രിട്ടനിലെത്തിയത്. ഒരു മകൾ ലിൻഡ നാട്ടിലാണുള്ളത്. മരുമക്കൾ ജേക്കബ് വടക്കേൽ, വിനോ ജോസ് കണംകൊമ്പിൽ.
കോവിഡ് മൂലമുള്ള യാത്രാവിലക്കുകൾ നിലനിൽക്കുന്നതിനാൽ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാൻ സാധിക്കുമോ എന്നകാര്യം സംശയമാണ്. കോവിഡ് ബാധിച്ച് ഇന്നലെ ബ്രിട്ടനിൽ 113 പേരാണ് മരിച്ചത് ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 38,489 ആയി.
പ്രതിദിനം രണ്ടുലക്ഷം ടെസ്റ്റുകൾ എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം ശനിയാഴ്ച കൈവരിച്ചതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹോനോക്ക് വ്യക്തമാക്കി. 205,634 ടെസ്റ്റുകൾക്കുള്ള സൗകര്യം ശനിയാഴ്ച ലഭ്യമായിരുന്നു എന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ഇന്നലെ 115,000 ടെസ്റ്റുകളാണ് ചെയ്യാനായത്.