ഇംഗ്ലണ്ടിൽ കൊടുംചൂട്, സ്കോട്ട്ലൻഡിൽ പെരുമഴ
Mail This Article
ലണ്ടൻ∙ ബ്രിട്ടനിൽ ഇംഗ്ലണ്ടിലും വെയിൽസിലും കൊടുംചൂടിൽ ജനം വെന്തുരുകുമ്പോൾ സ്കോട്ട്ലൻഡിൽ അപ്രതീക്ഷിതമായി ഉണ്ടായ പെരുമഴയിലും വെള്ളപ്പൊക്കത്തിലും ആളുകൾ ബുദ്ധിമുട്ടുകയാണ്. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ മൂന്നു ദിവസമായി 35 ഡിഗ്രിക്ക് അടുത്താണ് ചൂട്. ആളുകൾ പാർക്കുകളിലും ബീച്ചുകളിലും മണിക്കൂറുകൾ ചെലവഴിച്ചാണ് ചൂടിൽനിന്നും രക്ഷ നേടുന്നത്. ഹീറ്റ് വേവ്സിനെ അതിജീവിക്കാൻ ജനം പാടുപെടുന്ന കാഴ്ചയാണു ബ്രിട്ടനിലും മറ്റും.
എന്നാൽ സ്കോട്ട്ലൻഡിൽ ഇന്നലെയുണ്ടായ ശക്തമായ മഴയും തണ്ടർ സ്റ്റോമും പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനും ഗതാഗതക്കുരുക്കിനും വഴിവച്ചു. സെൻട്രൽ ആൻഡ് ഈസ്റ്റേൺ സ്കോട്ട്ലൻഡിലാണു മഴ വലിയ നാശം വിതച്ചത്. നോർത്ത് ലാനാക് ഷെയർ, പെർത്ത്ഷെയർ എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ടുകൾ ഗതാഗതം തടസപ്പെടുത്തി. എം-8 മോട്ടോർ വേയിൽ ഗതാഗതം മണിക്കൂറുകളോളം നിലച്ചു. എഡിൻബറോ, ഹൈലാൻഡ് എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സർവീസും തകരാറിലായി. രാത്രി മുഴുവൻ ശക്തമായ ഇടിമിന്നലും തുടർന്നു.
അബർഡീൻ ഷെയർ, ഡൺഡി തുടങ്ങിയ സ്ഥലങ്ങളിൽ സ്കോട്ടീഷ് എൺവയൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി ഫ്ലഡ് വാണിങ്ങ് പുറപ്പെടുവിച്ചു. അപ്രതീക്ഷിതമായ മഴയും കാറ്റും വെള്ളപ്പൊക്കവും നാശം വിതച്ച സ്കോട്ട്ലൻഡിൽ ഫയർസർവീസും പൊലീസും രക്ഷാദൗത്യത്തിലാണ്.