കൊറോണ വൈറസ്: ഓസ്ട്രിയയിൽ രണ്ടാം തരംഗം ഉണ്ടാകുമെന്നു റിപ്പോർട്ട്
Mail This Article
വിയന്ന∙ യൂറോപ്യൻ യൂണിയനിൽ ഏറ്റവും വേഗത്തിൽ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിൽ വിജയിച്ച രാജ്യമാണ് ഓസ്ട്രിയ. രാജ്യത്തെ ആരോഗ്യരംഗം ഏറെ ശ്രദ്ധയോടെ തന്നെയാണ് മുന്നോട്ടുപോയി കൊണ്ടിരിക്കുന്നതും. അതേസമയം രാജ്യത്ത് വീണ്ടും അണുബാധയുടെ തോത് വളരെയധികം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് സർക്കാർ ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
രണ്ടാഴ്ച മുമ്പ് പ്രതിദിനം 350 ഓളം കേസുകൾ ഉണ്ടായിരുന്നത് ഇതിനകം 850ലധികമായാതായി ചാൻസലർ സെബാസ്റ്റ്യൻ കുർസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത് രണ്ടാമത്തെ തരംഗത്തിന്റെ തുടക്കമാകാനാണു സാധ്യതയെന്നും കഠിനമായ ശരത്കാലമായിരിക്കും വരാൻ പോകുന്നതെന്നും ചാൻസലർ കുർസ് മുന്നറിയിപ്പ് നൽകി. സാമൂഹ്യസമ്പർക്ക നിയമങ്ങളും, ശുചിത്വവും, വീട്ടിൽ ഇരുന്ന് ജോലിചെയ്യുന്നതും, മാസ്ക് ധരിക്കുന്നതൊക്കെ കൃത്യമായി പാലിച്ചാൽ രണ്ടാമത്തെ ലോക്ക് ഡൗൺ ഒഴിവാക്കാൻ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷോപ്പുകൾ, പൊതുഗതാഗതം, സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ തിങ്കളാഴ്ച മുതൽ മാസ്ക് ഉപയോഗം നിർബന്ധമാക്കി. പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഹാളിനുള്ളിൽ 50 പേർക്കും പൊതുഇടങ്ങളിൽ 100 ആളുകൾക്കും മാത്രമായി പരിമിതപ്പെടുത്തി. വർധിക്കുന്ന അണുബാധ കൂടുതലും രേഖപ്പെടുത്തിയിരിക്കുന്നത് തലസ്ഥാനമായ വിയന്നയിലാണ്. നിലവിലെ സ്ഥിതി തുടർന്നാൽ പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം 1,000ലേയ്ക്ക് എത്തുമെന്നാണ് മന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടാമത്തെ തരംഗത്തിന്റെ ആരംഭമെന്ന നിലയിൽ കൊറോണ കമ്മീഷൻ രാജ്യത്തെ സ്ഥിതി വളരെ ഗൗരവമുള്ളതായി വിലയിരുത്തുകയും അടിയന്തര യോഗം ചേർന്ന് റിപ്പോർട്ട് പൗരന്മാരെ അറിയിക്കാനും തീരുമാനമായിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 33,153 പേർ രോഗബാധിതരാകുയും 756 പേർ മരിക്കുകയും ചെയ്തു. നിലവിലെ മരണ നിരക്ക് 2.3 ശതമാനമാണ്. അതേസമയം 80.7 ശതമാനം പേർ റിക്കവർ ചെയ്യുന്നുണ്ട്. എന്നാൽ ലഘുവായ കേസുകളും പരിമിതമായ പരിശോധനയും കാരണം വൈറസ് വ്യാപനത്തിന്റെ സംഖ്യ രേഖപ്പെടുത്തുന്നതിൽ വീഴ്ച വന്നിട്ടുണ്ടാകാമെന്നാണ് രാജ്യത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.