ജർമനി ഗ്രീസിൽ നിന്ന് 1500 അഭയാർഥികളെ സ്വീകരിക്കും
Mail This Article
ബർലിൻ ∙ തീപിടിത്തത്തെ തുടർന്ന് ഗ്രീസിലെ മോറിയ അഭയാർഥി ക്യാംപിൽ അശരണരായി കഴിഞ്ഞ 1500 അഭയാർഥികളെ ജർമനി ഉടനടി സ്വീകരിക്കും. ചാൻസലർ അംഗല മെർക്കലും, ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫറും ചേർന്നാണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
കഴിഞ്ഞ ദിവസം ഗ്രീസിലെ മോറിയ ക്യാംപ് തീപിടിത്തം മൂലം കത്തിനശിച്ചു. 13000 പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്.
അഭയാർഥികളുടെ ദയനീയ ചിത്രങ്ങൾ ജർമൻ മാധ്യമങ്ങളിൽ നിറഞ്ഞു. ജർമനിയിലെ വിവിധ രാഷ്ട്രീയ നേതാക്കൾ അഭയാർഥികളെ ഉടനടി സ്വീകരിക്കണമെന്ന് ചാൻസലർ മെർക്കലിന്റെ മേൽ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ഈ അടിയന്തര നടപടി.
യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗ രാജ്യങ്ങളും ജർമനിയുടെ ഈ പാത തുടരണമെന്നുള്ള ആവശ്യവും ജർമനി ഇതിനകം ഉന്നയിച്ചു കഴിഞ്ഞു.
അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കുടുംബസമേതം യൂറോപ്പിലെത്താൻ ഗ്രീസ് അഭയാർഥി ക്യാംപിൽ തമ്പടിച്ചതെന്ന് വാർത്തമാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.