കോവിഡ്: ഇറ്റലിയിലെ തുറന്ന സ്കൂളുകൾ അടച്ചു
Mail This Article
ഇറ്റലി ∙ കോവിഡ് -19 കേസുകൾ വർധിച്ചതിനെ തുടർന്ന് ഇറ്റലിയിലെ ക്യാംപാനിയ മേഖലയിലെ സ്കൂളുകൾ അടച്ചു. സ്കുളുകൾ അടയ്ക്കുന്നത് മികച്ച പരിഹാരമല്ല എന്ന പ്രധാനമന്ത്രി ജൂസപ്പേ കോൺതെയുടെ പ്രഖ്യാപനം നിലനിൽക്കെയാണ് ഇറ്റലിയുടെ തെക്കൻ പ്രദേശമായ ക്യാംപാനിയയിൽ ഒക്ടോബർ 16 മുതൽ മാസാവസാനംവരെ സ്കൂളുകൾ അടച്ചുപൂട്ടാൻ ക്യാംപാനിയ റീജിയൻ ഗവർണർ വിൻചെൻസോ ഡി ലൂക്ക ഉത്തരവിട്ടത്.
24 മണിക്കൂറിനുള്ളിൽ 8804 പുതിയ കൊറോണ വൈറസ് കേസുകൾ ഇറ്റലിയിൽ റജിസ്റ്റർ ചെയ്തതതിൽ 1127 കേസുകളും കാമ്പാനിയ മേഖലയിൽ നിന്നായിരുന്നു. .
ഗവർണറുടെ ഉത്തരവിനെ വിദ്യാഭ്യാസ മന്ത്രി ലൂസിയ അസോളിന വിമർശിച്ചു. വളരെ ഗുരുതരവും തെറ്റിദ്ധരിപ്പിക്കുന്നതും അനുചിതവുമാണ് തീരുമാനം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ലോക്ഡൗൺ കാലയവിനുശേഷം സ്കൂളുകൾ വീണ്ടുംതുറന്ന അവസാനത്തേതും, അവ അടച്ച ആദ്യത്തേയും റീജിയനാണ് ക്യാംപാനിയ. ഇറ്റാലിയൻ സ്കൂളുകളിൽ കൊറോണ വൈറസ് പകരുന്നത് പരിമിതമാണെന്ന് ഹയർ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞ അതേ ദിവസം തന്നെയാണ് ക്യാംപാനിയ മേഖലയിലെ സ്കൂളുകൾ അടച്ചു പൂട്ടുന്നത് എന്നതും ശ്രദ്ധേയമാണ്.