യൂറോപ്പില്‍ ആകമാനം പുതിയ നിയന്ത്രണങ്ങള്‍
Mail This Article
ബ്രസ്ൽസ് ∙ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പ്രവണത തുടരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സ് രാത്രികാല കര്‍ഫ്യൂ നീട്ടി. 41,622 പേര്‍ക്കാണ് രാജ്യത്ത് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്. മഹമാരി പടര്‍ന്നുപിടിച്ച ശേഷണുള്ള റെക്കോഡാണിത്. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറ് വരെയുള്ള കര്‍ഫ്യൂ വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍വന്നു.
യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീട്ടാന്‍ സ്വീഡനും തീരുമാനിച്ചു. നിരോധന കാലാവധി പൂര്‍ത്തിയാകാന്‍ ഒരാഴ്ച ശേഷിക്കെയാണ് തീരുമാനം. അതേസമയം, ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും ഇളവ് ലഭിക്കും.
രോഗബാധ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് സ്വിറ്റ്സര്‍ലന്‍ഡ് പ്രസിഡന്റ് സിമോനെറ്റ സോമാരുഗ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ആഴ്ചതോറും കേസുകള്‍ ഇരട്ടിക്കുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.
ശരത്ക്കാല അവധിയ്ക്കു ശേഷം ജര്‍മനിയിലെ സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ മാസ്ക്കുകള്‍ നിര്‍ബന്ധമായും ധരിയക്കണമെന്നും ക്ളാസ് മുറികളിലെ ജനാലകള്‍ സമയാസമയങ്ങളില്‍ തുറന്ന് ശുദ്ധവായു കയറ്റണമെന്നും ക്ളാസ് മുറികളില്‍ കുട്ടികള്‍ അകലം പാലിയ്ക്കണമെന്നും വിഭ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കികഴിഞ്ഞു.
ബവേറിയന്‍ സ്റേററ്റില്‍ കോവിഡ് 19 വ്യാപനം നിയന്ത്രണാതീതമാകുമെന്ന് ആശങ്ക. മുഖ്യമന്ത്രി മാര്‍ക്കുസ് സോഡര്‍ ഈ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണ നടപടികള്‍ പ്രഖ്യാപിച്ചു. രണ്ടാം തരംഗം രൂക്ഷമായി ആഞ്ഞടിക്കുകയാണ്. വ്യാപനത്തിന്‍റെ വേഗം കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് സോഡര്‍ പറഞ്ഞു. അതേസമയം ബവേറിയന്‍ സംസ്ഥാനത്തെ ബെര്‍ക്തെസ്ഗാഡനര്‍ ലാന്‍ഡ് ജില്ലയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരം നടപടികള്‍ അവസാന മാര്‍ഗം എന്ന നിലയിലാണ് സ്വീകരിക്കുന്നതെന്നും സോഡര്‍ പറഞ്ഞു.
ലക്ഷത്തിന് നൂറു പേര്‍ക്ക് എന്ന നിലയില്‍ കോവിഡ് വ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിലാണ് ഏറ്റവും ശക്തമായ നിയന്ത്രണ നടപടികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചു വരുന്ന ഫെയ്സ് ഷീല്‍ഡ് നിരോധിക്കാന്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്ളാസ്ററിക് ഷീല്‍ഡുകള്‍ ഫലപ്രദമല്ലെന്നും, മുഖത്തോട് ചേര്‍ന്നിരിക്കുന്ന തുണി മാസ്കുകളാണ് ഉചിതമെന്നുമുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. റസ്റ്ററന്‍റുകളിലെയും കടകളിലെയും ജീവനക്കാരാണ് പൊതുവേ ഫെയ്സ് ഷീല്‍ഡുകള്‍ ഉപയോഗിച്ചു വരുന്നത്. ഇവ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മാസ്ക് നിര്‍ബന്ധിതമാക്കിയിട്ടുള്ള സ്ഥലങ്ങളിലൊന്നും മാസ്കിനു പകരം ഷീല്‍ഡ് ഉപയോഗിക്കാന്‍ അനുവദിക്കില്ല.ഒക്റ്റോബര്‍ 23നാണ് രാജ്യത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്.
ഫ്രാന്‍സില്‍ 42,000 പേര്‍ക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചപ്പോള്‍ സ്പെയിനിനു പിന്നാലെ ഫ്രാന്‍സില്‍ ആകെ 1 ദശലക്ഷം കേസുകള്‍ മറികടന്നു. നെതര്‍ലാന്‍ഡ്സ്, ക്രൊയേഷ്യ, ബോസ്നിയഹെര്‍സഗോവിന എന്നിവയെല്ലാം ദൈനംദിന റെക്കോര്‍ഡുകള്‍ കടന്നിരിയ്ക്കയാണ്. ഇറ്റലിയില്‍ 19,000 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു.ലക്സംബര്‍ഗില്‍ നിയന്ത്രണം കടുപ്പിച്ചു.
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബെല്‍ജിയന്‍ വിദേശകാര്യ മന്ത്രി സോഫി വില്‍മെസിന്‍റെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ യൂണിയന്‍ സംഘടിപ്പിച്ച വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് സോഫിക്ക് രോഗം ബാധിച്ചതെന്നാണ് അനുമാനം. രാജ്യത്തെ കാവല്‍ മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കിയിരുന്ന സോഫി ഈ മാസം ആദ്യമാണ് പ്രധാനമന്ത്രി പദം രാജിവച്ചത്. ഇടക്കാല പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അവരായിരുന്നു.