ADVERTISEMENT

റോം ∙ കോവിഡ്  രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന ആവശ്യം തെക്കൻ ഇറ്റലിയിലെ  നേപ്പിൾസിൽ കലാപത്തിന് വഴിയൊരുക്കി. കമ്പാനിയ റീജിയൻ ഗവർണർ വിൻചെൻസോ ദി ലൂക്ക ഉൾപ്പെടെയുള്ളവരുടെ പ്രതികരണമാണ് ജനങ്ങളെ അക്രമാസക്തരാക്കി  തെരുവിലിറക്കിയത്. 

ഏറ്റുമുട്ടലിൽ  നേപ്പിൾസിൽ പ്രതിഷേധക്കാർക്കെതിരേ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. അക്രമാസക്തരായ ജനം റോഡരികിലെ മാലിന്യത്തൊട്ടികൾക്ക് തീയിടുകയും പാർക്കു ചെയ്തിരുന്ന കാറുകൾ  നശിപ്പിക്കുകയും ചെയ്തു. നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസിനുനേരേ അക്രമികൾ കല്ലുകളും കുപ്പികളും എറിഞ്ഞു. 

 രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ രാജ്യത്ത്  രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ കമ്പനിയ റീജിയനിൽ സ്കൂളുകൾ അടച്ചു പൂട്ടുന്നതിനും രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതിനും  ഗവർണർ വിൻചെൻസോ ദി ലൂക്ക കഴിഞ്ഞ ദിവസം ഉത്തരവു നൽകിയിരിക്കുന്നു. രാജ്യത്ത് ഒരു മാസത്തേക്ക് ദേശീയ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നും അവശ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയും ഗതാഗതം ഒഴികെയുള്ള എല്ലാ മേഖലകളും അടച്ചു പൂട്ടണമെന്നും ദി ലൂക്ക ആവശ്യപ്പെട്ടു.  ഇതാണ് കച്ചവടക്കാരുൾപ്പെടെയുള്ള ജനങ്ങളെ പ്രകോപിതരാക്കിയത്. 

italy2

 ദേശീയതലത്തിൽ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് രാജ്യത്തെ 100 പ്രമുഖ ശാസ്ത്രജ്ഞൻമാരും നിരവധി അക്കാദമിക് വിദഗ്ധരും പ്രധാനമന്ത്രി ജൂസപ്പേ കോൺതേയോട് അഭ്യർഥിച്ചത് കഴിഞ്ഞ ദിവസമാണ്.  അടിയന്തിരമായി നടപടിയെടുത്തില്ലെങ്കിൽ ഇറ്റലിക്ക് ഉടൻതന്നെ 400 - 500 മരണങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു ഇവരുടെ മുന്നറിയിപ്പ്.

കോവിഡ് നിയന്ത്രണാതീതമാകുമെന്ന ആശങ്കയും ഭയവും പലരും പങ്കുവെച്ചെങ്കിലും രണ്ടാമതൊരിക്കൽക്കൂടി ദേശീയ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനെ പ്രധാനമന്ത്രി ജൂസപ്പേ കോൺതെ എതിർക്കുകയാണ്. ഇനിയുമൊരു ലോക്ഡൗൺ നടപ്പാക്കുന്നത്,  ഇതിനകംതന്നെ ദുർബലമായിക്കഴിഞ്ഞ രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ  കൂടുതൽ തകരുന്നതിന് കാരണമാകുമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. 

italy-protest

ഇതിനകം റോം ഉൾപ്പെടുന്ന ലാസിയോ, ലൊംബാർദി എന്നിവയുൾപ്പെടെയുള്ള പല റീജിയനുകളും രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പ്രാദേശികമായി  നടപ്പിലാക്കിയിട്ടുണ്ട്. 

ഇന്നലെ മാത്രം രാജ്യത്തെ പുതിയ കോവിഡ് രോഗബാധിതരുടെ എണ്ണം 19,644 എന്ന പ്രതിദിന  റെക്കോർഡിലെത്തിയതോടെ കൂടുതൽ ആശങ്കയിലായിരിക്കുകയാണ് അധികൃതർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com