ജർമൻ പാർലമെന്ററി ഉപാധ്യക്ഷൻ ഓപ്പർമാൻ അന്തരിച്ചു
Mail This Article
ബർലിൻ ∙ ജർമൻ പാർലമെന്ററി ഉപാദ്ധ്യക്ഷനും സോഷ്യലിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാവുമായ തോമസ് ഓപ്പർമാൻ (THOMAS OPPERMANN) അന്തരിച്ചു.കഴിഞ്ഞ രാത്രിയിൽ ഒരു ജർമൻ ടിവിയുടെ മുഖാമുഖത്തിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ ഓപ്പർമാൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 30 വർഷമായി ജർമൻ രാഷ്ട്രീയത്തിൽ നിറസാന്നിധ്യമായിരുന്നു ഓപ്പർമാൻ. 1998 മുതൽ 2003 വരെ നീതർസാക്സൻ (NIEDER SACHSAN) സംസ്ഥാനത്തെ സാംസ്കാരിക മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഓപ്പർമാന്റെ അകാല നിര്യാണത്തിൽ ചാൻസലർ മെർക്കൽ ഉൾപ്പെടെ പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
ഓപ്പർമാന്റെ നിര്യാണം വഴി ഒരു സഹോദരനെയാണ് നഷ്ടപ്പെട്ടതെന്ന് ഉപചാൻസലറും അടുത്ത ചാൻസലർ സ്ഥാനാർത്ഥിയും ധനമന്ത്രിയുമായ ഒലാഫ് ഷോൾസ് (OLAF SCHOLZ) പുറത്ത് വിട്ട അനുശോചനത്തിൽ പറഞ്ഞു.
വിവാഹിതനും, രണ്ട് ഭാര്യമാരിൽ നിന്നുമായി നാലു കുട്ടികൾ ഓപ്പർമാനുണ്ട്. സംസ്കാരം പിന്നീട്.
മുൻ ജർമൻ മലയാളി എംപി സെബാസ്റ്റ്യൻ ഇടാത്തി (SEBASIAN EDATHIY)യുടെ അടുത്ത സുഹൃത്തായിരുന്നു ഓപ്പർമാൻ. ഇടാത്തി വിവാദങ്ങളിൽപ്പെടുമ്പോൾ ഏറെ സഹായഹസ്തം നീട്ടി സംരക്ഷിച്ചതും ഓപ്പർമാനായിരുന്നു.