60,916 പുതിയ രോഗികൾ, 830 മരണം; ബ്രിട്ടന്റെ പ്രതീക്ഷ ഇനി വാക്സീനിൽ
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടി ശരിവയ്ക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന പുതിയ കണക്കുകൾ. 60,916 പേരാണ് ഇന്നലെമാത്രം രോഗികളായത്. 24 മണിക്കൂറിനിടെ മരിച്ചത് 830 പേരും. കോവിഡ് മഹാമാരി ആരംഭിച്ചശേഷം ആദ്യമായാണ് ബ്രിട്ടനിൽ ഇത്രയേറെ ആളുകൾക്ക് ഒരുദിവസം രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദിവസേന അമ്പതിനായിരത്തിലേറെ ആളുകളാണ് ബ്രിട്ടനിൽ രോഗികളായിരുന്നത്.
നിലവിലെ പ്രതിസന്ധിക്കു പരിഹാരം വാക്സീനേഷൻ മാത്രമെന്ന് പ്രധാനമന്ത്രിപോലും തുറന്നു സമ്മതിക്കുന്നു. വാക്സീനേഷൻ നടപടികൾ ഊർജിതമായി തുടരുന്ന ബ്രിട്ടനിൽ, ഇതിനോടകം 13 ലക്ഷം ആളുകൾക്ക് കോവിഡ് വാക്സീന്റെ ഒന്നാം ഡോസ് നൽകിക്കഴിഞ്ഞു. ഇതിൽ ആറര ലക്ഷംപേരും 80 വയസിനു മുകളിലുള്ളവരാണ്. 80 കഴിഞ്ഞവരിൽ 23 ശതമാനം പേർക്കും ആദ്യഡോസ് വാക്സീൻ നൽകാനായി. എൺപതു കഴിഞ്ഞ മറ്റുള്ളവർക്കും കെയർ ഹോമിലെ റസിഡൻസിനും ആശുപത്രി സ്റ്റാഫിനും എഴുപതു വയസ് കഴിഞ്ഞവർക്കും മറ്റ് രോഗാവസ്ഥകൾ ഉള്ളവർക്കുമാണ് അടുത്ത ഘട്ടത്തിൽ വാക്സീൻ നൽകുക. ആയിരത്തിലധികം വാക്സീനേഷൻ സെന്ററുകളിലൂടെ വരുംദിവസങ്ങളിൽ ഇതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
രാജ്യത്തെ അമ്പതിൽ ഒരാൾ വീതം ഇതിനോടകം കോവിഡ് രോഗികളായിക്കഴിഞ്ഞു. ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം ജനസംഖ്യയുടെ രണ്ടുശതമാനം കോവിഡ് രോഗികളാണ്.
മാർച്ചിലേക്കാൾ സ്ഥിതിഗതികൾ മോശമാണെങ്കിലും, നിയന്ത്രണങ്ങളോട് ആദ്യ ലോക്ഡൗണിൽ കാണിച്ച അനുസരണ, ഇക്കുറി ജനങ്ങൾക്കില്ല. ലണ്ടൻ ഉൾപ്പെടെയുള്ള വൻ നഗരങ്ങളിൽ പൊതുജീവിതത്തിന് കാര്യമായ വ്യതിയാനം ലോക്ഡൗൺ സൃഷ്ടിച്ചിട്ടില്ല.
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഈമാസം അവസാനം ഇന്ത്യയിലേക്ക് നടത്താനിരുന്ന സന്ദർശനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ. റദ്ദാക്കി. റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായിരുന്നു ബോറിസ് ജോൺസൺ.