എല്ലാ കടമ്പകളെയും അതി ജീവിച്ചു 'കൊമ്പൻ വൈറസ്' റിലീസ് ചെയ്തു
Mail This Article
ലണ്ടൻ ∙ ലോക്ഡൗണിനിടയിലും ബ്രിട്ടനിലെ ആരോഗ്യ പ്രവർത്തർ ഒരുക്കിയ ഹൃസ്വ ചിത്രമായ 'കൊമ്പൻ വൈറസ്' ജനഹൃദയങ്ങൾ കീഴടക്കുകയാണ്. ആനുകാലിക സംഭവങ്ങളെ അടയാളപ്പെടുത്തി വൈറസുകളിലെ കൊമ്പൻ ആയ, കൊറോണ വൈറസിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാട്ടി, കോവിഡിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ ചിത്രത്തിന്റെ ചിത്രീകരണം യുകെയിലും കേരളത്തിലുമായാണ് പൂർത്തീകരിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കോവിഡ് പ്രതിസന്ധികളെ അതിജീവിച്ചാണ് ചിത്രം പൂർത്തീകരിച്ചത്. ബി ക്രിയേറ്റിവിന്റെ ബാനറിൽ കനേഷ്യസ് അത്തിപ്പൊഴിയിൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ക്യാമറയും എഡിറ്റിങ്ങും നിർവഹിക്കുന്നത് വിനീത് പണിക്കർ ആണ്. ഷൈനു മാത്യൂസ് ചാമക്കാല നിർമിക്കുന്ന ചിത്രത്തിൽ ചലച്ചിത്ര നടൻ മഹേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കനേഷ്യസ് അത്തിപ്പൊഴിയിൽ, ഡോക്ടർ ഷൈനി സാനു, സീമാ സൈമൺ, മേരി ബ്ലസ്സൺ കോലഞ്ചേരി, സാജൻ മാടമന, ജിജു ഫിലിപ്പ് സൈമൺ, ഒപ്പം ജിയാ സാറാ സൈമൺ, ആൻഡ്രിയ സാജൻ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ അണിചേരുന്നു. സംഗീതം ബിനോയ് ചാക്കോയാണ് .
കോവിഡിന് മുൻപ് വിദേശ രാജ്യങ്ങളിൽ മക്കളെ സന്ദർശിക്കാൻ എത്തി തിരിച്ചു പോകാനാകാത്ത മാതാപിതാക്കളുടെ കയ്‌പ്പേറിയ അനുഭവങ്ങളും, കൊറോണ പ്രവാസികൾക്കിടയിൽ വരുത്തിയ ദുരന്തങ്ങളും ഒക്കെയാണ് കൊമ്പൻ വൈറസ് കൈകാര്യം ചെയുന്ന പ്രമേയം. നടൻ മഹേഷിന്റെ കരിയറിലെ തന്നെ മികച്ചൊരു വേഷമായിരിക്കും ചിതത്തിലെ പൗലോസ് എന്ന കഥാപാത്രം. സംവിധായകനും നിർമ്മാതാവും ,കൂടാതെ യുകെയിൽ നിന്നും അഭിനയിച്ചിരിക്കുന്നവരൊക്കെ യുക്കെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ ആണെന്ന പ്രത്യേകതയും ഈ കൊച്ചു സിനിമ അവകാശപ്പെടുന്നു. അതി ജീവനത്തിനായി പൊരുതുന്ന നമ്മുടെ സമൂഹത്തിനു കൈത്താങ്ങായി നിൽക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും മുന്നിൽ കൊമ്പൻ വൈറസിനെ ഞങ്ങൾ സമർപ്പിക്കുന്നതായി ബി ക്രീയേറ്റീവിന്റ്റെ അമരക്കാരായ വിജി പൈലി, ജോയ് അഗസ്തി, ദേവലാൽ സഹദേവൻ, ഹരീഷ് പാലാ, കനേഷ്യസ് അത്തിപ്പൊഴിയിൽ എന്നിവർ അറിയിച്ചു