ഇറ്റലിയിൽ കോവിഡ് -19 അടിയന്തിരാവസ്ഥ ഏപ്രിൽ 30 വരെ നീട്ടി
Mail This Article
റോം∙ ഇറ്റലിയിലെ കോവിഡ്- 19 അടിയന്തിരാവസ്ഥ ഏപ്രിൽ 30 വരെ നീട്ടാൻ സർക്കാർ തീരുമാനം. കോവിഡ് വൈറസിനെതിരേ പോരാടാൻ ഐക്യശ്രമം ആവശ്യമാണെന്നു തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ആരോഗ്യമന്ത്രി റോബർതോ സ്പെറൻസ അഭിപ്രായപ്പെട്ടു.
കഴിഞ്ഞയാഴ്ച രാജ്യത്ത് കോവിഡ് വൈറസ് വ്യാപനത്തിൽ നേരിയ കുറവ് ദൃശ്യമായിരുന്നു. എന്നാൽ ഇപ്പോൾ രോഗവ്യാപനവും മരണസംഖ്യയും വീണ്ടും വർധിക്കുന്നതായാണ് സൂചനകൾ. കോവിഡിനെതിരെയുള്ള യുദ്ധത്തിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ് ഇറ്റലി. എന്നാൽ അടുത്ത കുറച്ചു മാസങ്ങളിൽ ഏറെ പ്രയാസമേറിയ സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ജനുവരി 16 മുതൽ പ്രാബല്യത്തിൽ വരുന്ന, ഇറ്റലിയുടെ ഏറ്റവും പുതിയ ഉത്തരവിൽ അടങ്ങിയിരിക്കുന്ന പുതിയ നടപടികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'യെല്ലോ സോണി'ൽ രാജ്യത്തെ മ്യൂസിയങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുമെങ്കിലും റീജിയനുകൾക്കു വെളിയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരും. വൈകിട്ട് ആറിനുശേഷം ബാറുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജിമ്മുകളും നീന്തൽക്കുളങ്ങളും ഉൾപ്പെടെയുള്ളവയും വ്യവസായ സംരംഭങ്ങളും തുറന്നു പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ, കുറഞ്ഞ അപകടസാധ്യതയുള്ള 'വൈറ്റ് സോൺ' സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും റോബർതോ സ്പെൻസ പറഞ്ഞു.
അടിയന്തിരാവസ്ഥ കാലയളവിൽ ദേശീയ- പ്രാദേശിക അധികാരികൾക്ക് കോവിഡ് -19 പ്രതിസന്ധിയിൽ നിന്നുള്ള വീഴ്ചയെ വേഗത്തിൽ നേരിടുന്നതിന് പ്രത്യേക അധികാരങ്ങൾ ഉണ്ടായിരിക്കും. ആവശ്യമെങ്കിൽ ദ്രുതഗതിയിൽ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും പരിഷ്കരിക്കുന്നതിനും ഇവർക്ക് കഴിയും.
കോവിഡ് പ്രതിസന്ധിയെ നേരിടാൻ 2020 ജനുവരി 31 നാണ് ഇറ്റലിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ നിലവിൽ വന്നത്. ഒരു വർഷത്തിനുശേഷം 2021 ജനുവരി 31ന് ഇത് അവസാനിക്കാനിരിക്കെയാണ് പ്രത്യേക സാഹചര്യത്തിൽ ഏപ്രിൽ 30 വരെ വീണ്ടും ദീർഘിപ്പിച്ചത്.
ഇറ്റലിയിൽ ഇതുവരെ 80,326 പേരാണ് കോവിഡ് വൈറസ് മൂലം മരണമടഞ്ഞത്. ഏറ്റവും കൂടുതൽ മരണം സംഭവിച്ച, യുറോപ്പിലെ രണ്ടാമത്തെ രാജ്യവും ലോകത്തിലെ ആറാമത്തെ രാജ്യവുമാണ് ഇറ്റലി.