ജർമനിയിൽ ബി.1.617 വകഭേദം റിപ്പോർട്ട് ചെയ്തു
Mail This Article
ബര്‍ലിന്‍ ∙ കഴിഞ്ഞ ദിവസം ബി.1.617 വകഭേദം ബാധിച്ച് ഡ്രെസ്ഡനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചതിന്‍റെ പിന്നാലെ കെട്ടിടസമുച്ചയത്തില്‍ താമസിക്കുന്ന 200 ഓളം പേരെ ആരോഗ്യ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തി. മൂന്നു പേര്‍ക്കുകൂടി പുതിയതായി ബി.1.617 വകഭേദം കണ്ടെത്തി. ചൊവ്വാഴ്ച വരെ താമസക്കാര്‍ക്ക് കെട്ടിടത്തിൽ നിന്ന് പുറത്തു പോകാന്‍ അനുവാദമില്ല.
പരിശോധന നടത്തിയതിൽ ഇതുവരെ ഏഴു പേര്‍ക്കു കോവിഡ് പോസിറ്റീവായി, അതില്‍ മൂന്നു പേര്‍ക്ക് ബി.1.617 വകഭേദമെന്ന് സംശയിക്കുന്നു. 15 നിലകളുള്ള കെട്ടിടത്തിലെ എല്ലാരും ഇപ്പോള്‍ നിരീക്ഷണത്തിലും ക്വാറന്റീനിലുമാണ്. മരിച്ച വിദ്യാർഥി ഏപ്രില്‍ അവസാനം ഇന്ത്യയിൽ പോയി മടങ്ങിയെത്തിയതാണ്. ആഴ്ചകളോളം രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. മേയ് 9 വരെ ക്വാറന്റീനിൽ ആയിരുന്നു. പിന്നീട് കോവിഡ് 19 ലക്ഷണങ്ങളുമായി വിദ്യാർഥിയെ പെട്ടെന്ന് ക്ലിനിക്കിൽ എത്തിച്ചു, ഏഴു ദിവസത്തിന് ശേഷം മരിച്ചു. ഈ കെട്ടിടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദ്യാർഥികള്‍ താമസിക്കുന്നുണ്ട്.
ജർമനിയിൽ 24 മണിക്കൂറിനുള്ളില്‍ 1,117 പുതിയ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 74 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ജര്‍മ്മനിയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 89,965 ആയി ഉയര്‍ന്നു.
കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിത്തുടങ്ങി. ഈ വാരാന്ത്യത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ക്ക് ബെര്‍ലിനിൽ ഇളവ് വരുത്തിയിട്ടുണ്ട്.