ജീവിക്കാന്‍ ഏറ്റവും മികച്ച നഗരം ഓക്‌ലാന്‍ഡ്
Mail This Article
ബര്‍ലിന്‍ ∙ ലോകത്ത് ജീവിക്കാന്‍ ഏറ്റവും മികച്ച നഗരമായി ന്യൂസിലാന്‍ഡിലെ ഓക്‌ലാന്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. കോവിഡ് അനന്തര കാലഘട്ടത്തില്‍ വലിയ മാറ്റങ്ങളാണ് ഈ പട്ടികയില്‍ വന്നിരിക്കുന്നത്. സുസ്ഥിരത, അടിസ്ഥാനസൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളാണു സൂചികയാക്കിയത്.
പുതിയ പട്ടികയില്‍ യൂറോപ്യന്‍ നഗരങ്ങളുടെ സ്ഥാനത്തിന് ഗണ്യമായ ഇടിച്ചിലുണ്ടായി. അതേസമയം, ഓസ്ട്രേലിയ, ജപ്പാന്‍, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ നഗരങ്ങള്‍ വലിയ തോതിലുള്ള മുന്നേറ്റം നടത്തി.
ജപ്പാനിലെ ഒസാക്കയാണ് പട്ടികയില്‍ രണ്ടാമത്. മൂന്നാമത് ഓസ്ട്രേലിയയിലെ അഡലെയ്ഡ്. ന്യൂസിലന്‍ഡിലെ വെല്ലിങ്ടണ്‍ നാലാമതും ജപ്പാന്‍ തലസ്ഥാനം ടോക്യോ അഞ്ചാമതും. പരമ്പരാഗതമായി ആധിപത്യം പുലര്‍ത്തിയിരുന്ന യൂറോപ്യന്‍ നഗരങ്ങളോ അമേരിക്കന്‍ നഗരങ്ങളോ ആദ്യ അഞ്ചില്‍ ഇല്ല.
പകര്‍ച്ചവ്യാധിക്കിടയിലും താമസിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ യൂറോപ്യന്‍ നഗരങ്ങളായ സൂറിക്ക് (ഏഴാം സ്ഥാനം), ജനീവ (എട്ടാം സ്ഥാനം) എന്നിവ ആദ്യ പത്തില്‍ ഇടംനേടി. ജര്‍മനിയിലെ ഹാംബുര്‍ഗും ഓസ്ട്രിയയിലെ വിയന്നയും ഏറ്റവും സജീവമായ നഗരങ്ങളെന്ന റാങ്കിങ്ങിൽ മുന്‍ വര്‍ഷങ്ങളിലെപ്പോലെ മുന്നിലെത്തി. എന്നാല്‍ വാര്‍ഷിക റാങ്കിംഗില്‍ ഇരു നഗരങ്ങള്‍ക്കും കാര്യമായ സ്ഥാനം നഷ്ടമാവുകയും ചെയ്തു.
ബ്രിട്ടീഷ് ഇക്കണോമിസ്ററ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഗ്ളോബല്‍ ലൈവബിലിറ്റി സൂചികയില്‍, കൊറോണ വൈറസ് പാന്‍ഡെമിക്കിലും യൂറോപ്യന്‍ നഗരങ്ങള്‍ ആകര്‍ഷകമായി മാറി. മറ്റു പ്രധാന യൂറോപ്യന്‍ നഗരങ്ങളായ പ്രാഗ്, ഏഥന്‍സ്, റോം എന്നിവ ഇക്കണോമിസ്ററ് ഇന്റലിജന്‍സ് യൂണിറ്റ് (ഇ.ഐ.യു) റാങ്കിങ്ങില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ മോശമായി. ജര്‍മ്മന്‍ നഗരങ്ങളായ ഫ്രാങ്ക്ഫര്‍ട്ട് (29), ഡ്യൂസെല്‍ഡോര്‍ഫ് (28) എന്നിവയും റാങ്കിങ്ങില്‍ താഴെയായി. 140 നഗരങ്ങളെയാണ് ഇക്കണോമിസ്ററ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.