മാഞ്ചസ്റ്റർ ദുക്റാന തിരുന്നാൾ ഈ മാസം 26 മുതൽ; 27 ന് കൊടിയേറും
Mail This Article
മാഞ്ചസ്റ്റർ ∙യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ മാർ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസായുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾ ഇ മാസം 26 മുതൽ തുടക്കമാകും.പ്രധാന തിരുന്നാൾ ജൂലൈ മൂന്നിന് നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ.ജോസഫ് സാമ്പ്രിക്കൽ മുഖ്യ കാർമ്മികൻ ആയി തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ, മാഞ്ചസ്റ്റർ മിഷനിലെ 11 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണമാണ് ഇക്കുറി തിരുന്നാളിന്റെ മുഖ്യ ആകർഷണം. 26 മുതൽ എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും നടക്കും.തിരുന്നാൾ വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ,കൈക്കാരന്മാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിസ്മോൻ ജോർജ്, ജോജി ജോസഫ് , ജോസ് വരിക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ നിലവിൽ വന്നു.കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുമാത്രമായിരിക്കും ഇക്കുറി തിരുന്നാൾ ആഘോഷങ്ങൾ നടക്കുകയെന്ന് ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
ജൂൺ 26 ശനിയാഴ്ച പ്രാർഥനാ ദിനമായി ആചരിക്കുമ്പോൾ രാവിലെ 9.30 ന് ദിവ്യബലിയും നൊവേനയും നടക്കും,ഇതേ തുടർന്ന് ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ ചെയിൻ പ്രയറുകൾക്കു തുടക്കമാകും.രാത്രി 7.30 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സൺ സിസ്റ്റർ ആൻ മരിയ S.H നേതൃത്വം നൽകുന്ന ആത്മീയ ഒരുക്ക പ്രഭാഷണവും നടക്കും.
27 ഞാറാഴ്ച് വൈകിട്ട് 4 ന് ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനോൻ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിർവഹിക്കുമ്പോൾ, സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.നിക്ക് കെൺ ദിവ്യബലിയിൽ സഹകാർമ്മികനാകും.
28 തിങ്കളാഴ്ച വൈകിട്ട് 5.30 ന് ദിവ്യബലിക്കും നൊവേനക്കും നിയുക്ത ഹോളിഫാമിലി മിഷൻ ഡയറക്ടർ ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി നേതൃത്വം നൽകും. 29 ന് വൈകിട്ട് 6 ന് സിറോ മലങ്കര ക്രമത്തിൽ നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മാഞ്ചസ്റ്റർ സിറോ മലങ്കര ചാപ്ലിൻ ഫാ.രഞ്ജിത് മഠത്തിപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും.
30 തിയതി ബുധനാഴ്ച വൈകിട്ട് ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.സജി മലയിൽ പുത്തൻപുര മുഖ്യ കാർമ്മികനാകും.
ജൂലൈ 1 വ്യാഴാഴ്ച വൈകിട്ട് ആറിന് ദിവ്യബലിക്കും നൊവേനക്കും പ്രിസ്റ്റൺ സെന്റ് അൽഫോൻസാ കത്തിഡ്രൽ വികാരി ഫാ.ബാബു പുത്തൻപുരക്കൽ മുഖ്യ കാർമ്മികനാകും.
ജൂലൈ 2നു വൈകിട്ട് ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും.
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ3 ശനിയാഴ്ച രാവിലെ പത്തിന് തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും.ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് ശ്രാമ്പിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കർമ്മികൻ ആകുമ്പോൾ ഒട്ടേറെ വൈദീകർ സഹ കാർമ്മികരാകും.ദിവ്യബലി മധ്യേ മാഞ്ചസ്റ്റർ മിഷനിലെ പതിനൊന്നു കുട്ടികൾ ആദ്യമായി ഈശോയെ സ്വീകരിക്കുമ്പോൾ അതൊരു ആത്മീയ അനുഭവമായി മാറും.ഇതേതുടർന്ന് മറ്റു തിരുന്നാൾ തിരുകർമ്മങ്ങളും, ലദീഞ്ഞും, നൊവേനയും,വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.കോവിഡ് പ്രോട്ടോകോൾ നിലനില്‍ക്കുന്നതിനാൽ ഇക്കുറി തിരുന്നാൾ പ്രദക്ഷിണം ഒഴിവാക്കിയിരിക്കുകയാണ്.
ജൂലൈ 4 ഞാറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്സ് ഗിവിങ് മാസ്സിൽ മാഞ്ചെസ്റ്റർ മിഷൻ ഡയറക്റ്റർ ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനാവും.ഇതേത്തുർന്നാവും തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.
സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കലാപരിപാടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വെട്ടിക്കുറച്ചും, എന്നാൽ അൽപ്പം പോലും ആത്മീയത ചോർന്നു പോവാത്ത രീതിയിലാണ് ഇക്കുറി തിരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു. അന്നുമുതൽ എല്ലാ വർഷങ്ങളിലും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിൽ ആണ് മാഞ്ചസ്റ്റർ ദുക്രാനത്തിരുന്നാൽ അത്യാഘോഷപൂർവം കൊണ്ടാടി വരുന്നത്.
കോടിതോരണങ്ങളാൽ കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും, പള്ളിപ്പരിസരങ്ങളും,തിരുന്നാൾ കുർബാനയും എല്ലാം വിശ്വാസികൾക്ക് ആത്മീയ ഉണർവ്വാണ്. ഒരു പ്രവാസി ആയി എത്തിയപ്പോൾ നഷ്ട്ടപ്പെട്ടു എന്ന് കരുതിയിരുന്ന നാട്ടിലെ പള്ളിപ്പെരുന്നാൽ അനുഭവങ്ങൾ ആണ് മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളുടെ വിശ്വാസ സമൂഹത്തിന് ലഭ്യമാവുക.