മോൾഡോവയിൽ തടാകത്തിൽ വീണ് മലയാളി വിദ്യാർഥി മരിച്ചു
Mail This Article
വൈക്കം∙ കിഴക്കൻ യൂറോപ്യൻ രാജ്യമായ മോൾഡോവയിൽ തടാകത്തിൽ വീണ സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കാൽവഴുതി വെള്ളത്തിൽ വീണ് മെഡിക്കൽ വിദ്യാർഥി മുങ്ങിമരിച്ചു. ഒപ്പം തടാകത്തിൽ വീണ മറ്റു രണ്ടു പേരെയും രക്ഷപ്പെടുത്തി. തലയോലപ്പറമ്പ് പ്രദീപ് സദനിൽ ദേവദത്ത് പ്രദീപാണ് (20) മരിച്ചത്. വൈക്കം ആശ്രമം എസ്എംഎസ്എൻ എച്ച്എസ്എസ് മുൻ പ്രിൻസിപ്പൽ കെ.വി.പ്രദീപ് കുമാറിന്റെയും ഞീഴൂർ വിബി എസ്എൻ എച്ച്എസ്എസ് അധ്യാപിക രേഖയുടെയും മകനാണ്.
മോൾഡോവ ചിസിനാവു നിക്കോളൈ ടെസ്റ്റിമിറ്റാനു സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഫാർമസി ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് ദേവദത്ത്. സുഹൃത്തുക്കൾക്കൊപ്പം കോളജിനു സമീപത്തെ തടാകത്തിൽ എത്തിയതായിരുന്നു ദേവദത്ത്. തടാകക്കരയിൽ ഇരിക്കുമ്പോൾ കൂടെയുള്ള സുഹൃത്ത് കാൽവഴുതി വെള്ളത്തിൽ വീണു. സുഹൃത്തിനെ പിടിച്ചു കയറ്റുന്നതിനിടെ ദേവദത്തും വെള്ളത്തിലേക്കു വീഴുകയായിരുന്നു.മൂന്നു മാസം മുൻപാണ് ദേവദത്ത് എംബിബിഎസിന് ചേർന്നത്. തടാകക്കരയിൽ എത്തിയപ്പോൾ വിഡിയോ കോളിൽ അമ്മ രേഖയെ വിളിച്ചിരുന്നു. സൂക്ഷിക്കണമെന്ന് രേഖ ദേവദത്തിനോടു പറയുകയും ചെയ്തു. ഒരു മണിക്കൂർ കഴിഞ്ഞ് വിഡിയോ കോളിൽ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. പിന്നീടാണ് അപകട വിവരം കോളജിൽനിന്ന് അറിയിച്ചത്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടരുന്നു.
മന്ത്രി വി.എൻ.വാസവൻ വിദ്യാർഥിയുടെ വീട്ടിലെത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞതായും ബുധനാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുമെന്നും അധികൃതർ അറിയിച്ചതായി മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
English Summary: Keralite student drowned in Moldova