ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചു
Mail This Article
ലണ്ടൻ ∙ യൂറോക്കപ്പ് മൽസരങ്ങളും വിംബിൾഡൺ ടൂർണമെന്റും കണ്ട് കറങ്ങി നടന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഒടുവിൽ കോവിഡ് കുരുക്കിൽ. ഇന്ത്യൻ താരം ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ച്, ഐസൊലേഷനിലായി. ഇനിയും കൂടുതൽ താരങ്ങൾ ഐസൊലേഷനിൽ പോകേണ്ട സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ബിസിസിഐയും ക്രിക്കറ്റ് ആരാധകരും. ഡറമിൽ ബയോ സെക്യൂർ ബബിളിനായി ഒത്തുകൂടാൻ പുറപ്പെടും മുമ്പ് നടത്തിയ പരിശോധനയിലാണു പന്തിന് കോവിഡ് സ്ഥിരീകരിച്ചത്.
കാര്യമായ രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും ഇംഗ്ലണ്ടിലെ നിയമമനുസരിച്ച് എട്ടുദിവസത്തെ ഐസൊലേഷൻ നിർബന്ധമാണ്. ഇതിനുശേഷം ഫിറ്റ്നസ് വീണ്ടെടുത്ത് ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ പന്തിന് പങ്കെടുക്കാനാകുമോ എന്ന് കണ്ടറിയണം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റിന്റെ പരമ്പരയാക്കായി ഇന്ത്യൻ ടീം ഇവിടെതന്നെ തങ്ങുകയായിരുന്നു. ഇതിനിടെയാണ് ടീമംഗങ്ങൾ പലരും വെംബ്ലി സ്റ്റേഡിയത്തിൽ യൂറോക്കപ്പ് സെമി ഫൈനൽ - ഫൈനൽ മൽസരങ്ങൾ കാണാനും വിംബിംൾഡൺ ടൂർണമെന്റിനുമായി കറങ്ങി നടന്നത്. ഗാലറികളിൽനിന്നുള്ള ദൃശ്യങ്ങൾ പന്ത് ഉൾപ്പെടെയുള്ള താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
താരങ്ങൾ സ്വയം വരുത്തിവച്ച വിനയിൽ ബിസിസിഐ. അതൃപ്തിയിലാണെന്നാണ് റിപ്പോർട്ടുകൾ. രണ്ടാഴ്ച മുമ്പ് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആളുകൾ സംഘടിക്കുന്നിടത്ത് പോകരുതെന്ന് ടീമംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഷീൽഡ് കോറോണ വൈറസിനെ പൂർണമായും തടയില്ലെന്നും വൈറസിൽനിന്നും സുരക്ഷ നൽകുക മാത്രമേ ചെയ്യൂ എന്നുമായിരുന്നു മുന്നറിയിപ്പ്. ഇത് അവഗണിച്ചായിരുന്നു സ്റ്റേഡിയത്തിലെ ആൾക്കൂട്ടങ്ങളിലേക്കുള്ള താരങ്ങളുടെ യാത്ര.