ബള്‍ഗേറിയയില്‍ ബസ് അപകടത്തിൽപ്പെട്ടു തീപിടിച്ചു ; കുട്ടികൾ ഉൾപ്പെടെ 46 പേര് വെന്തു മരിച്ചു
Mail This Article
സോഫിയ∙ ബള്‍ഗേറിയയിൽ ബസ് തീപിടിച്ചുണ്ടായ അപകടത്തില്‍ 46 പേർ മരിച്ചതായി റിപ്പോർട്ട്. തലസ്ഥാനമായ സോഫിയയില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്ക് സ്ട്രൂമ മോട്ടോര്‍വേയില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. പരുക്കേറ്റ നിരവധി പേരെ സോഫിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 2 മണിക്ക് ബസ് ഒരു ഗാര്‍ഡ്റെയിലില്‍ ഇടിക്കുകയും പിന്നീട് മറിയുകയും തീപിടിക്കുകയുമായിരുന്നു എന്നാണു റിപ്പോർട്ട്.ബസിന്റെ കൂടുതല്‍ ഭാഗവും കത്തിനശിച്ചു. ഇടിയുടെ ആഘാതത്തെ തുടര്‍ന്നു ബസ് ഹൈവേയില്‍ നിന്നു വലതുവശത്തേക്കു മറിയുകയായിരുന്നു. പ്രാഥമിക കണ്ടെത്തലുകള്‍ അനുസരിച്ച്, ബസിനു തീപിടിച്ചതിനാല്‍ രക്ഷപ്പെട്ടവര്‍ കുറവാണ്.
ബസില്‍ ആകെ 50 ഓളം യാത്രക്കാരും രണ്ട് ഡ്രൈവര്‍മാരും ഉണ്ടായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് സ്റേററ്റ് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമായും അല്‍ബേനിയക്കാരാണ് മരിച്ചതെന്നാണു റിപ്പോര്‍ട്ട്. മരിച്ചവരിൽ 12 കൗമാരക്കാരും 4 കുട്ടികളും ഉൾപ്പെടുന്നു.
റിപ്പോര്‍ട്ട് പ്രകാരം സ്കോപ്ജെയില്‍ രജിസ്റ്റർ ചെയ്ത ബസ് തുര്‍ക്കിയില്‍ നിന്നു ബള്‍ഗേറിയയില്‍ എത്തി നോര്‍ത്ത് മാസിഡോണിയയിലേക്കു പോവുകയായിരുന്നു.
അപകട കാരണത്തെക്കുറിച്ച് അറ്റോര്‍ണി ജനറലിന്റെ ഓഫിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബള്‍ഗേറിയയുടെ ഇടക്കാല പ്രധാനമന്ത്രി സ്റ്റെഫാന്‍ ജാന്യൂ, നോര്‍ത്ത് മാസിഡോണിയന്‍ പ്രധാനമന്ത്രി സോറാന്‍ സയേവിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.
English Summary : Atleast 46 burned to death in bus accident in Bulgaria