വിമാന ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന കോടതി വിധി പ്രവാസികള്‍ക്ക് അനുഗ്രഹമായി
Mail This Article
ഡബ്ലിൻ ∙ യാത്രയ്ക്കായി ടിക്കറ്റെടുത്ത് വിമാനത്തില്‍ പോകാനൊരുങ്ങിയിരുന്നപ്പോള്‍ അവിചാരിതമായി റദ്ദുചെയ്ത കേസില്‍ അനാവശ്യ കാന്‍സലേഷന്‍ ഫീ വാങ്ങിയതിനെതിരെ കോടതില്‍ സമര്‍പ്പിച്ച കേസില്‍ യാത്രക്കാര്‍ക്ക് അനുകൂല വിധി. മലയാളികളിളടങ്ങുന്ന യാത്രക്കാരില്‍ നിന്നും അമിതമായ ക്യാന്‍സലേഷന്‍ ഫീസ് ഈടാക്കിയ ഡബ്ലിനിലെ ട്രാവല്‍ കമ്പനി, തുക തിരിച്ചു നല്‍കണമെന്ന സുപ്രധാന വിധിയാണ് ഡബ്ലിൻ കോടതി പുറപ്പെടുവിച്ചത്.
കോവിഡ് കാലത്ത് കേരളത്തിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പ്രതിസന്ധി രൂക്ഷമായതോടെ സാഹചര്യം കണക്കിലെടുത്ത് യാത്ര വേണ്ടെന്ന് വെച്ച നൂറുകണക്കിന് മലയാളികളില്‍ നിന്ന് ചില ട്രാവല്‍ ഏജന്റുമാര്‍ അമിതമായ ക്യാന്‍സലേഷന്‍ ഫീസ് ചാര്‍ജ് ഈടാക്കിയത്. കുടുംബസമേതവും ഒറ്റയ്ക്കും നാട്ടില്‍ പോകാന്‍ മാസങ്ങള്‍ക്കു മുമ്പേ ഒട്ടനവധിയാളുകള്‍ ടിക്കറ്റുകള്‍ നിക്ക് ചെയ്തിരുന്നു. എന്നാല്‍ യാത്ര ചെയ്യാനാവാത്ത സാഹചര്യം വന്നപ്പോള്‍ ടിക്കറ്റ് ക്യാൻസൽ ചെയ്ത പ്രവാസികള്‍ക്ക് അടച്ച തുക നല്‍കാതെ മുട്ടാതര്‍ക്കം പറഞ്ഞ് മലയാളികളെ ബുദ്ധിമുട്ടിക്കുകയായിരുന്നു.
ഇതിനെതിരെ അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തുവരികയും ഇന്‍ഡോ ഐറിഷ് പാസഞ്ചര്‍ ഫോറം എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമര രംഗത്തിറങ്ങുകയും ചെയ്തത് വലിയ ഒരു പ്രക്ഷോഭമായി പിന്നീട് മാറുകയും ഐറിഷ് ജനതതന്നെ ആശ്ചര്യപ്പെടുകയും ചെയ്തു. യൂറോപ്പിലെയും അയര്‍ലണ്ടിലെയും ഏവിയേഷന്‍ അതോറിറ്റികളുടെ നിയമങ്ങള്‍ക്കും കോടതി വിധികള്‍ക്കും വിരുദ്ധമായ തോതിലാണ് അയര്‍ലണ്ടിലെ ട്രാവല്‍ ഏജന്റുമാര്‍ ക്യാന്‍സലേഷന്‍ ഫീസ് ഈടാക്കിയത്. ചില ഏജന്‍സികള്‍ നിയമവിരുദ്ധമായി മുഴുവന്‍ തുകയ്ക്കും കൂപ്പണ്‍ കൊടുത്തു യാത്രക്കാരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ബുക്ക് ചെയ്ത മിക്കവരും ഇതിനു വഴങ്ങാതെ വന്നു.
കൊടും തണുപ്പത്തും മഴയിലും ട്രാവല്‍ ഏജന്‍സികളുടെ ഓഫീസിനു മുമ്പില്‍ മലയാളികള്‍ പിക്കറ്റിങ് ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങളും നടത്തിയത് അയര്‍ലണ്ടുകാര്‍ സാക്ഷ്യം വഹിച്ചു. ഇതിനെതിരെ ഒട്ടേറെ പേര്‍ പരാതിയുമായി കോടതിയെ സമീപിക്കുകയും ചെയ്തു. ഏറെ വിവാദങ്ങള്‍ക്ക് ശേഷം ചിലരെങ്കിലും അമിതമായി ഈടാക്കിയ തുക തിരികെ നൽകാന്‍ ഒടുവില്‍ നിര്‍ബന്ധിതരായി.
അമിതമായി ക്യാന്‍സലേഷന്‍ തുക ഈടാക്കിയ ഒരു ട്രാവല്‍ ഏജന്‍സിയ്ക്കെതിരെ പരാതിയുമായി ഇന്‍ഡോ ഐറിഷ് പാസഞ്ചര്‍ ഫോറത്തിന്റെ നേതൃത്വ നിരയിലുള്ള എമി സെബാസ്റ്റ്യന്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് പിടിച്ചുവെച്ച മുഴുവന്‍ തുകയും ഏജന്‍സി തിരിച്ചു നൽകണമെന്ന് കോടതി ഉത്തരവിട്ടത്. മലയാളി യാത്രക്കാരുടെ ആവശ്യങ്ങള്‍ ട്രാവല്‍ നിയമങ്ങള്‍ അനുസരിച്ചുള്ളതാണെന്ന് കോടതി നിരീക്ഷിക്കുക മാത്രമല്ല പണം വാങ്ങുന്നത് അമിതലാഭമെന്നും പറഞ്ഞു. ഒടുവില്‍ പിടിച്ചുവെച്ച മുഴുവന്‍ തുകയും കോടതി ചെലവും ഉള്‍പ്പടെ പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് കോടതി വിധി ശിരസ്സാ വഹിക്കുകയായിരുന്നു അയര്‍ലണ്ടിലെ ട്രാവല്‍ ഏജന്‍സികള്‍.