ഭിന്നശേഷിക്കാർക്കും ഹെൽപ്‌ലൈനിൽ വിളിച്ച് സഹായം അഭ്യർഥിക്കാം
Mail This Article
ലണ്ടൻ ∙ ഭിന്നശേഷിക്കാർക്കും ഇനി ബ്രിട്ടനിൽ 999 ഹെൽപ്‌ലൈനിൽ വിളിച്ച് പൊലീസ്, ആംബുലൻസ് സഹായം അഭ്യർഥിക്കാം. അംഗ്യ ഭാഷയുപയോഗിച്ച് ഇത്തരക്കാർക്ക് തങ്ങളുടെ ആവശ്യങ്ങൾ പൊലീസിനെയോ ആംബുലൻസ് സർവീസിനെയോ അറിയിക്കാനാകുന്ന സംവിധാനമാണ് സജ്ജമായിരിക്കുന്നത്. പരിഭാഷകന്റെ സഹായത്തോടെ ഇവരുടെ സന്ദേശം വളരെവേഗം സേവനദാതാക്കളുടെ അടുത്തെത്തും.
സൗജന്യമായി 24 മണിക്കൂറും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. പ്രത്യേകം തയാറാക്കിയിട്ടുള്ള മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഈ സൗകര്യം ഉപയോഗിക്കാം. ഇതിനുള്ള സൗകര്യം ഉറപ്പാക്കണമെന്ന് ഒരു വർഷം മുമ്പേ ടെലികോം റഗുലേറ്ററായ ഓഫ്കോം മൊബൈൽ, ബ്രോഡ്ബാൻഡ് കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. ഒരുവർഷം ചുരുങ്ങിയത് രണ്ട് ജീവനെങ്കിലും ഇതിലൂടെ രക്ഷിക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കിയത്. എൻഎച്ച്എസ് 111 ഹെൽപ് ലൈനിൽ ഈ സേവനം ഇപ്പോൾ ലഭ്യമാണ്. സമാനമായാണ് 999 സർവീസിലും ഇന്നലെ മുതൽ ഇത് ആരംഭിച്ചത്.
ഇതിനായി തയാറാക്കിയിട്ടുള്ള മൊബൈൽ ആപ്പോ, വെബ് പേജോ തുറന്ന് അതിലുള്ള ചുമന്ന ബട്ടൻ അമർത്തായാലുടൻ പരിഭാഷകന്റെ സേവനം ലഭ്യമാകും. ആളുകൾ അംഗ്യ ഭാഷയിലൂടെ നൽകുന്ന വിവരങ്ങൾ അപ്പോൾതന്നെ ഇവർ പരിഭാഷപ്പെടുത്തി അധികൃതരിലെത്തിക്കും.
നിരവധി ചാരിറ്റികളും സംഘടനകളും വർഷങ്ങളായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ഇപ്പോൾ നടപ്പിലാകുന്നത്.