മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി
Mail This Article
ബര്‍ലിന്‍∙ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യുഎഇയിലേക്കു പോയി. ജി7 ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നതിനാണ് അദ്ദേഹം ജര്‍മനിയിലെത്തിയത്. ഉച്ചകോടിക്കിടെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി.
യുഎഇയില്‍ അദ്ദേഹം മുന്‍ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിക്കുകയും പുതിയ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്തു. പൊതുപരിപാടികളിലൊന്നും പങ്കെടുത്തില്ല.നാലാം തവണയാണ് മോദി യുഎഇ സന്ദര്‍ശിച്ചത്.
ബവേറിയിലെ ഷ്ളോസ് എല്‍മൗവില്‍ ജര്‍മ്മന്‍ പ്രസിഡന്‍സിക്കു കീഴിലാണ് ജി 7 ഉച്ചകോടി നടന്നത്. ജി7 ഗ്രൂപ്പില്‍ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റേററ്റ്സ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. ആതിഥേയ രാജ്യത്തിനു മറ്റു രാജ്യങ്ങളെ ക്ഷണിക്കാന്‍ കഴിയുമെന്നതിനാല്‍ ഉച്ചകോടിയിലേക്കു സുപ്രധാന വിഷയങ്ങളില്‍ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയെ കൂടാതെ, ജര്‍മനി അര്‍ജന്റീന, ഇന്തോനീഷ്യ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നിവയെയും ക്ഷണിച്ചു.
നിലവില്‍ നടക്കുന്ന യുക്രെയ്ന്‍ സംഘര്‍ഷം, ആഗോള ഊര്‍ജ പ്രതിസന്ധി, ആഗോള ഭക്ഷ്യ പ്രതിസന്ധി, ഇന്തോ–പസഫിക് മേഖലയിലെ സുരക്ഷ, ബെയ്ജിങ്, തീവ്രവാദ വിരുദ്ധ പോരാട്ടം എന്നിവയായിരുന്നു ജി 7 ഉച്ചകോടിയുടെ അജണ്ടകള്‍.
മോദിക്ക് മ്യൂണിക്കില്‍ ഊഷ്മള സ്വീകരണം
ജര്‍മനിയിലെ മ്യൂണിക്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം നൽകി. ബവേറിയന്‍ സംസ്ഥാനത്തിലെ ഗാര്‍മിഷ് പാര്‍ട്ടന്‍കിര്‍ഷനിലെ എല്‍ാവു കൊട്ടാരത്തില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണിതാവായാണു മോദി ജര്‍മനിയിലെത്തിയിരിക്കുന്നത്.
വിമാനത്താവളത്തില്‍ പ്രസിദ്ധമായ ബവേറിയന്‍ ബാന്‍ഡിന്റെ സ്വാഗതസംഗീതത്തിന്റെ അകമ്പടിയോടെയാണ് മോദിയെ വരവേറ്റത്. ദേശീയപതാകകള്‍ കയ്യിലേന്തിയും "ഭാരത് മാതാ കീ ജയ്' വിളിച്ചും മോദിയെ വരവേല്‍ക്കാന്‍ എത്തിയ ഇന്ത്യക്കാരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.
മ്യൂണിക്കില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. വിവിധ രംഗങ്ങളില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റത്തെപ്പറ്റി മോദി പ്രസംഗത്തില്‍ വിവരിച്ചു. പ്രസിദ്ധമായ ഓഡി എംഡോം ബാസ്കറ്റ്ബോള്‍ സ്റേറഡിയത്തില്‍ നടന്ന പരിപാടിയില്‍ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ പങ്കെടുത്തു. ഉച്ചകോടി ജൂണ്‍ 26 മുതല്‍ 28 വരെയാണ് ഉച്ചകോടി നടക്കുന്നത്, ഇത് രണ്ടാം തവണയാണ് എല്‍മാവു കൊട്ടാരം ജി7 ഉച്ചകോടിക്കു വേദിയാവുന്നത്.
English Summary :PM Modi embarks on one-day visit to UAE after concluding G7 Summit in Germany