ബ്രിട്ടനിൽ കുതിച്ചുയർന്ന് കോവിഡ്; മുപ്പതിൽ ഒരാൾക്ക് കോവിഡ് എന്ന് റിപ്പോർട്ട്
Mail This Article
ലണ്ടൻ ∙ ആരും ഗൗനിക്കുന്നില്ലെങ്കിലും ബ്രിട്ടൻ മറ്റൊരു കോവിഡ് തരംഗത്തിന്റെ തുടക്കത്തിലാണെന്നാണ് കണക്കുകൾ. രാജ്യത്ത് നിലവിൽ 23 ലക്ഷം പേർക്ക് കോവിഡ് ബാധയുണ്ടെന്നാണ് ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
മൊത്തം ജനസംഖ്യ വച്ചു കണക്കാക്കിയാൽ മുപ്പതിൽ ഒരാൾക്കുവീതം രോഗമുണ്ടെന്ന് ചുരുക്കം. കഴിഞ്ഞയാഴ്ചത്തേക്കാൾ 32 ശതമാനത്തിന്റെ വർധനയാണിത്. മരണനിരക്കും ആശുപ്രത്രി അഡ്മിഷനും കുറവായതിനാൽ ആരും ഈ കണക്കിലെ വർധന ഗൗനിക്കുന്നില്ല. എന്നാൽ ഇത്തരത്തിൽ കേസുകൾ ഉയർന്നാൽ അത് മറ്റൊരു തരംഗത്തിലേക്കാകും കാര്യങ്ങൾ എത്തിക്കുക എന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രാജ്യത്തെ ഏറെക്കുറെ എല്ലാവരും കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടും മൂന്നും ഡോസുകൾ സ്വീകരിച്ചവരായതിനാൽ ആരും ഇപ്പോൾ കോവിഡിനെ സാരമായി എടുക്കുന്നില്ല.
എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ നടന്ന ആഘോഷങ്ങളും വേനൽക്കാല വാരാന്ത്യങ്ങളിലെ ഒത്തുചേരലുകളുമാണ് കോവിഡിന് വീണ്ടും പടരാൻ അവസരം ഒരുക്കിയത്.