ഓർമയാകുമോ മാർപാപ്പയുടെ സൈന്യം? സ്വിറ്റ്സർലൻഡിലെ ജനവിധിയിൽ ആശങ്ക
Mail This Article
സൂറിക്ക് ∙ വത്തിക്കാനിൽ എത്തുന്നവരുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്, മാർപാപ്പയുടെ 'സൈന്യം' എന്ന് വിളിപ്പേരുള്ള സ്വിസ് ഗാർഡുകൾ. വേഷവിധാനത്താൽ വ്യത്യസ്തരാവുന്ന സ്വിസ് ഗാർഡുകളാണ് നിലവിൽ ലോകത്തെ ഏറ്റവും പുരാതന സൈന്യവും. എന്നാൽ, സ്വിറ്റ്സർലൻഡിൽ നിന്നും കഴിഞ്ഞ ദിവസം വന്ന ജനവിധി, ഈ കുഞ്ഞു സൈന്യത്തിന്റെ ഭാവി ഇനി എത്ര കാലമെന്ന് ആശങ്കയുണർത്തുന്നു.
വത്തിക്കാനിൽ സ്വിസ് ഗാർഡുകൾക്ക് പുതിയ ബാരക് പണിയാൻ സാമ്പത്തിക സഹായം നൽകുന്നതിനെ കത്തോലിക്കർക്ക് ഭൂരിപക്ഷമുള്ള ലുസേൺ പ്രവിശ്യ, ഹിതപരിശോധനയിലൂടെ വൻ ഭൂരിപക്ഷത്തിന് തള്ളി. 28.5 ശതമാനം പേർ മാത്രമേ നികുതിപ്പണം സ്വിസ് ഗാർഡുകൾക്ക് ബാരക് പണിയാൻ നൽകുന്നതിനെ അനുകൂലിച്ചുള്ളു.
സോഷ്യലിസ്റ്റ്, ഗ്രീൻ, ലിബറൽ പാർട്ടികൾ സാമ്പത്തിക സഹായം നൽകുന്നതിനെ എതിർത്തപ്പോൾ, യാഥാസ്ഥിക, വലതു പക്ഷ പാർട്ടികൾ നിസ്സംഗ നിലപാടാണ് സ്വീകരിച്ചത്. വത്തിക്കാനിൽ സ്വിസ് ഗാർഡുകൾക്ക് പുതിയ ബാരക് പണിയുന്നതിന്, 50 മില്യൻ സ്വിസ് ഫ്രാങ്കാണ് വേണ്ടത്.
സ്വിസ് സർക്കാർ നേരിട്ട് പണം നൽകാതെ, ഒരു ട്രസ്റ്റിന് കീഴിൽ ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിട്ടത്. സ്വിറ്റ്സർലൻഡിലെ 26 പ്രവിശ്യകളും ഇതിലേക്ക് ഫണ്ട് നൽകേണ്ടതുണ്ട്. കത്തോലിക്കാ ഭൂരിപക്ഷമുള്ള ലൂസേൺ തന്നെ എതിരായതോടെ, പ്രൊട്ടസ്റ്റന്റ് ഭൂരിപക്ഷ പ്രവിശ്യകളിലും സ്വിസ് ഗാർഡ് സഹായപദ്ധതി തള്ളപ്പെടാനാണ് സാധ്യത.
19-30 പ്രായപരിധിയിലുള്ള സ്വിസ് പൗരത്വമുള്ള കത്തോലിക്കാ യുവാക്കളാണ് 1506 ൽ സ്ഥാപിതമായ സ്വിസ് ഗാർഡിലെ അംഗങ്ങൾ. സൈനീക പരിശീലനത്തിന്റെ പ്രാഥമിക പാഠങ്ങൾ ഇവർ സ്വിസ് ആർമിയിൽ നിന്നാണ് പഠിക്കുന്നത്. ഗർഭഛിദ്രം, സ്വവർഗാനുരാഗം തുടങ്ങിയ കാര്യങ്ങളിലെ വത്തിക്കാന്റെ യാഥാസ്ഥിക നിലപാടുകൾക്കെതിരാണ് സ്വിറ്റ്സർലൻഡിലെ കത്തോലിക്കാ സഭയിലെ ഭൂരിപക്ഷവും.