ക്രിസ്മസിന് ടർക്കിക്കായി ബ്രിട്ടീഷുകാർ നെട്ടോട്ടമോടും, പക്ഷിപ്പനിയിൽ ചത്തത് ആറുലക്ഷം ടർക്കി കോഴികൾ
Mail This Article
ലണ്ടൻ∙ ക്രിസ്മസ് ആഘോഷത്തിന് ബ്രിട്ടീഷുകാരുടെയും യൂറോപ്യൻസിന്റെയും വിശിഷ്ട വിഭവമാണ് ടർക്കി റോസ്റ്റ്. ടർക്കിയില്ലാതെ സായിപ്പിനു ക്രിസ്മസ് ആഘോഷമില്ല. എന്നാൽ ഇക്കുറി ടർക്കിക്കു പകരം പുതിയ വിഭവങ്ങൾ പരീക്ഷിക്കാൻ ചിലരെങ്കിലും നിർബന്ധിതരാകും. ക്രിസ്മസിനായി ബ്രിട്ടനിൽ വളർത്തിയ ടർക്കികോഴികളിൽ പകുതിയിലേറെയും പക്ഷിപ്പനിയിൽ ചത്തൊടുങ്ങിയതു തന്നെ കാരണം. 13 ലക്ഷത്തോളം ഫ്രീ റെയ്ഞ്ച് ടർക്കി കോഴികളെയാണ് ക്രിസ്മസിനായി ബ്രിട്ടീഷ് ഫാമുകളിൽ വളർത്തിയിരുന്നത്. ഇതിൽ ആറുലക്ഷത്തിലധികവും പക്ഷിപ്പനിക്ക് ഇരയായി എന്നാണു റിപ്പോർട്ടുകൾ. ബ്രിട്ടീഷ് പൗൾട്രി കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് ഗ്രിഫത്താണ് ടർക്കി പ്രേമികളെ ഞെട്ടിക്കുന്ന ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
തുറന്ന ഫാമുകളിൽ അഴിച്ചുവിട്ടു വളർത്തിയിരുന്ന ടർക്കി കോഴികളിലാണു പക്ഷിപ്പനി കൂടുതലായി ബാധിച്ചത്. പകുതിയിലധികം കോഴികളും ചത്തതോടെ ക്രിസ്മസിനു സൂപ്പർ മാർക്കറ്റ് ഷെൽഫുകളിൽ ഇവയുടെ സാന്നിധ്യം കുറയും. സ്വാഭാവികമായും വിലക്കയറ്റത്തിനും ഇതു വഴിവയ്ക്കും.
അതിവേഗം പടർന്നു പിടിയ്ക്കുന്ന H5N1 വൈറസുകളാണ് ടർക്കി കോഴികളുടെ കൂട്ടനാശത്തിനു കാരണമായി ഫാമുകളിൽ പടന്നു പിടിച്ചത്.
English Summary : Half of Britain's free-range Christmas turkeys lost to bird flu crisis