ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആംബുലൻസ് ജീവനക്കാർ സമരം പ്രഖ്യാപിച്ചു
Mail This Article
ലണ്ടൻ∙ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആംബുലൻസ് ജീവനക്കാർ ശമ്പള വർധനവിനായി സമരം പ്രഖ്യാപിച്ചു. ജീവനക്കാരുടെ യൂണിയനുകളായ യൂണിസണും ജിഎംബിയും നടത്തിയ ബാലറ്റിൽ സമരത്തിന് അനുകൂല നിലപാടാണ് അംഗങ്ങൾ സ്വീകരിച്ചത്. പാരാമെഡിക്സും കോൾ സെന്റർ ജീവനക്കാരും ഉൾപ്പെടുന്ന 10 ആംബുലൻസ് സർവീസുകൾ സമരത്തിൽ പങ്കെടുക്കും. ഡിസംബറിൽ ക്രിസ്മസിന് മുൻപു തന്നെ സമരം ആരംഭിക്കുമെന്നാണു യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.
റോയൽ കോളജ് ഓഫ് നഴ്സിങ് യൂണിയന്റെ അംഗങ്ങളായ ഒരു ലക്ഷത്തോളം നഴ്സുമാർ ഡിസംബർ 15, 20 തീയതികളിൽ സമരം നടത്തുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആംബുലൻസ് ജീവനക്കാരും സമരത്തിലേർപ്പെടുമ്പോൾ യുകെയിലെ ആരോഗ്യ മേഖല സ്തംഭിക്കുന്നതിനു കാരണമാകും. ഇത്തരമൊരു സാഹചര്യത്തിൽ എന്‍എച്ച്എസ് തകരാതെ സംരക്ഷിക്കാന്‍ സൈന്യത്തെ രംഗത്തിറക്കാൻ ഗവണ്‍മെന്റ് അടിയന്തര പദ്ധതി വിഭാവനം ചെയ്യുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ആംബുലന്‍സ് ഓടിക്കാനും ഫ്രണ്ട്‌ലൈന്‍ ഹോസ്പിറ്റല്‍ റോളുകളിലും സൈനികര്‍ എത്തിച്ചേരുമെന്നാണു റിപ്പോർട്ടുകൾ.