വിലക്കയറ്റത്തെ അതിജീവിക്കാൻ ഫ്രോസൺ ഭക്ഷണങ്ങളിലേക്ക് തിരിഞ്ഞ് ബ്രിട്ടിഷ് ജനത
Mail This Article
ലണ്ടൻ ∙ ശുദ്ധമായ ഫ്രഷ് പച്ചക്കറികളും പഴവർഗങ്ങളും മൽസ്യ-മാംസാദികളും വാങ്ങുന്നതു കുറച്ച്, ഫ്രോസൺ ഭക്ഷണങ്ങളിലേക്ക് തിരിയുകയാണ് ബ്രിട്ടിഷ് ജനത. അതിരൂക്ഷമായ വിലക്കയറ്റത്തോടു പൊരുതി ജീവിക്കാൻ സാധാരണക്കാർ കണ്ടെത്തിയ വഴിയാണിത്. രുചിയും ഗുണവും അൽപം കുറയുമെങ്കിലും കുറഞ്ഞ ചെലവിൽ കാര്യം നടക്കുമെന്ന യാഥാർഥ്യമാണ് ഈ പുതിയ കൺസ്യൂമർ സംസ്കാരത്തിനു പിന്നിൽ.
ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ടെസ്കോയുടെ ചീഫ് എക്സിക്യൂട്ടീവ് കെൻ മർഫിയാണ് കൺസ്യൂമർ മാർക്കറ്റിലെ ഈ പുതിയ പ്രവണതയെക്കുറിച്ച് ഇന്നലെ വെളിപ്പെടുത്തിയത്. കഴിഞ്ഞ 45 വർഷത്തെ ഏറ്റവും വലിയ വിലക്കയറ്റത്തിന്റെ നടുവിലാണ് ബ്രിട്ടീഷ് ജനത. ഇതിനെ നേരിടാൻ മറ്റു വഴിയില്ലാത്തതിനാലാണ് ആളുകൾ ഫ്രോസൺ ഫുഡിലേക്കും ബ്രാൻഡഡ് ഉൽപന്നങ്ങളിൽനിന്നും സാധാരണ ഉൽപന്നങ്ങളിലേക്കും വഴിമാറുന്നത്.
ഓരോ സാധനങ്ങളും സ്കാൻ ചെയ്യുമ്പോൾ ടോട്ടൽ എത്രയായി എന്നു നോക്കുന്ന പുതിയ വാങ്ങൽ സംസ്കാരത്തിലേക്കു ജനങ്ങൾ മാറിയെന്നാണ് ടെസ്കോ ചീഫിന്റെ വെളിപ്പെടുത്തൽ. ഫ്രോസൺ ഉൽപന്നങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് തുർക്കി പോലുള്ള ഉൽപന്നങ്ങളുടെ വിപണനത്തിൽ 2019നേക്കാൾ ഇരട്ടിയിലധികം വർധനയാണ് ഉണ്ടായിട്ടുള്ളത്. ക്രിസ്മസ് സമ്മാനങ്ങളും അലങ്കാര വസ്തുക്കളും വാങ്ങുന്നതിലും മുൻവർഷങ്ങളേക്കാൾ ആളുകൾ മടിച്ചുനിൽക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
English Summary: Frozen food sales increased in UK