ചാൾസ് രാജാവും ഇന്ത്യൻ ഹൈക്കമ്മീഷണറും കൂടിക്കാഴ്ച നടത്തി
Mail This Article
ലണ്ടൻ∙ ചാൾസ് മൂന്നാമൻ രാജാവിനെ ഇന്നലെ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ഇന്ത്യൻ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വമി സന്ദര്‍ശിച്ചു തന്റെ അധികാരപത്രങ്ങള്‍ സമര്‍പ്പിച്ചു. പത്‌നിക്കൊപ്പം കൊട്ടാരത്തിലെത്തിയ ദൊരൈസ്വാമി ഇത് തന്റെയും പത്‌നിയുടെയും ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നാണിതെന്നായിരുന്നുവെന്ന് പ്രതികരിച്ചു. അധികാരപത്രങ്ങള്‍ സമര്‍പ്പിച്ചതിനു ശേഷം രാജാവ് ഒരു വിന്‍ ഡി ഹോണെര്‍ ഒരുക്കുകയും ചെയ്തു എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കൊട്ടാരത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന ഹൈക്കമ്മീഷണര്‍മാരുമായും അംബാസിഡര്‍മാരുമായും രാജാവ് നേരിട്ട് കൂടിക്കാഴ്ച്ചകള്‍ നടത്തുന്നുണ്ടെന്നു ബക്കിങ്ഹാം കൊട്ടാരവും സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയും ലിത്വാനിയ റിപ്പബ്ലിക്കിന്റെ അംബാസിഡര്‍ എട്വിഡാസ് ബഹാരനസും കൊട്ടാരത്തില്‍ സന്ദര്‍ശനത്തിനെത്തിയതായി ബക്കിംഗ്പാലസും ട്വീറ്റ് ചെയ്തിരുന്നു.
നേരത്തേ ഡിസംബര്‍ 7 ന് യു കെയുടെ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡ്‌വൈസര്‍ സാറാ മെക്കിന്‍തോഷുമായും വിക്രം ദൊരൈസ്വാമി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയില്‍ ഇരുഭാഗവും ഉഭയകക്ഷി ബന്ധങ്ങളും ആഗോളാടിസ്ഥാനത്തിലുള്ള വെല്ലുവിളികളും ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഔദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡിലിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കു നിര്‍ത്തിവച്ചിരുന്ന ഇ-വീസ സംവിധാനം പുനഃസ്ഥാപിക്കുന്ന കാര്യം നേരത്തേ ദൊരൈസ്വാമി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകും. നേരത്തേ ഉണ്ടായിരുന്ന ഈ സൗകര്യം കോവിഡ് കാലത്ത് താൽക്കാലികമായി നിര്‍ത്തി വച്ചിരുന്നു.