ADVERTISEMENT

ലണ്ടൻ∙ കുഞ്ഞിനെ വളർത്താനായി ബ്രിട്ടനിലേക്കു മടങ്ങിയെത്താൻ മോഹിച്ച ഐഎസ് പെൺകുട്ടിയുടെ പൗരത്വം റദ്ദാക്കിയ സർക്കാർ നടപടി കോടതി ശരിവച്ചു.

Read more : ബസ് കാത്തുനിന്ന മലയാളി വിദ്യാർഥിനി ബ്രിട്ടനിൽ കാറിടിച്ച് മരിച്ചു

സർക്കാർ നടപടിക്കെതിരെ ഷെമീമ ബീഗം നൽകിയ അപ്പീൽ ഹർജി കോടതി തള്ളി. ഇതോടെ തൽകാലം വടക്കൻ സിറിയയിലെ അഭയാർഥി ക്യാംപിൽ തന്നെ ഷെമീമയ്ക്ക് കഴിയേണ്ടിവരും. മുൻ ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു ഷെമീമയുടെ പൗരത്വം റദ്ദാക്കിയത്.  മൂന്നു വർഷം മുൻപു സിറിയയിലെ അഭയാർഥി ക്യാംപിൽ ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളർത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാൻ ബ്രിട്ടീഷ് ഹോം ഓഫിസ് തീരുമാനിച്ചത്. ഇതിനിടെ ഷെമീമയുടെ കുഞ്ഞ് മരണപ്പെടുകയും ചെയ്തു. 

കുഞ്ഞിനെ സുരക്ഷിതമായി വളർത്താനാണു നാട്ടിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നതെന്നാണ് ഭീകരസംഘടനയിൽ അംഗമാകാൻ പോയ ഷെമീമ ബീഗം നേരത്തെ  വെളിപ്പെടുത്തിയത്. എന്നാൽ അതിമോഹം വേണ്ടെന്നായിരുന്നു ബ്രിട്ടീഷ് സർക്കാരിന്റ നിലപാട്.

2015ലാണ് ഷെമീമ ബീഗം മറ്റു രണ്ടു കൂട്ടുകാരികൾക്കൊപ്പം ഈസ്റ്റ് ലണ്ടനിൽ നിന്നു സിറിയയിലേക്കു കടന്നത്. ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർഥികളായിരുന്ന 15 വയസുകാരായ ഷെമീമ ബീഗവും  അമീറ അബേസും  ഖദീജ സുൽത്താന(16) എന്ന മറ്റൊരു വിദ്യാർഥിക്കൊപ്പമാണ് സിറിയയിലേക്കു പുറപ്പെട്ടത്.   ഇവരിൽ ഒരാൾ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് എന്തുപറ്റിയെന്ന് കൃത്യമായ വിവരമില്ല. 

ലണ്ടനിലെ ഗാട്ട്വിക്ക് വിമാനത്താവളത്തിൽനിന്നും തുർക്കിയിലേക്കാണ് ഇവർ മൂന്നുപേരും ആദ്യം പോയത്. പിന്നീട് തുർക്കി അതിർത്തി കടന്ന് സിറിയയിലെത്തി. ഐ.എസ് ഭീകരരുടെ വധുക്കളാകാൻ എത്തിയവർക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്. 20 വയസിനു മുകളിൽ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് ഞാൻ അപേക്ഷിച്ചത്. പത്തു ദിവസത്തിനു ശേഷം ഇസ്ലാമിലേക്ക് മതം മാറിയ ഒരു ഡച്ചുകാരനെ വരനായി ലഭിച്ചു. 27 വയസായിരുന്നു പ്രായം. ഇയാൾക്കൊപ്പമാണു പിന്നീടു കഴിഞ്ഞതെന്നു ഷെമീമ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 

കിഴക്കൻ സിറിയയിലെ ഐ.എസിന്റെ അവസാന താവളമായിരുന്ന ബാഗൂസിൽ നിന്നാണു ഷെമീമ അഭയാർഥി ക്യാംപിലെത്തിയത്. സിറിയൻ പട്ടാളത്തിനു മുന്നിൽ ഭർത്താവ് കീഴടങ്ങിയപ്പോഴാണു വടക്കൻ സിറിയയിലെ അഭയാർഥി ക്യാംപിലേക്ക് പോരാൻ നിർബന്ധിതയായത്. നേരത്തെ അവർ രണ്ട് കുട്ടികൾക്ക് ജന്മം നൽകിയെങ്കിലും ഇരുവരും മരണപ്പെട്ടു എന്നാണു റിപ്പോർട്ട്.

1981ലെ ബ്രിട്ടീഷ് നാഷണാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു പാസ്പോർട്ട് റദ്ദാക്കാനുള്ള സർക്കാരിന്റെ  നടപടി. പൊതു താൽപര്യത്തിന് അനിവാര്യമെന്നു കണ്ടെത്തായാൽ  ഒരാളുടെ പൗരത്വം റദ്ദാക്കാൻ നാഷനാലിറ്റി ആക്ടിറ്റിൽ ഹോം സെക്രട്ടറിക്ക് അധികാരമുണ്ട്.  ഇതിലൂടെ  ഒരു വ്യക്തിക്ക് എവിടെയെങ്കിലും താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ലെന്നു മാത്രമേയുള്ളു.

ബംഗ്ലാദേശിൽ നിന്നു ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിൽപ്പെട്ടതാണ് ഷെമീമ. ഇവർക്ക് ഇരട്ട പൗരത്വമുണ്ട്. ഈ സാഹചര്യത്തിലാണ് ഹോം സെക്രട്ടറി തന്റെ പ്രത്യേക അധികാരമുപയോഗിച്ചു ബ്രിട്ടീഷ് പൗരത്വം തിരിച്ചെടുത്തത്.

എന്നാൽ തനിക്കു ബംഗ്ലാദേശി പാരമ്പര്യമുണ്ടെങ്കിലും പാസ്പോർട്ട് ഇല്ലെന്നും ഒരിക്കൽപോലും ബംഗ്ലാദേശിൽ പോയിട്ടില്ലെന്നുമാണ് ഷെമീമ മാധ്യമങ്ങളോട് പറഞ്ഞത്. ഇരട്ട പൗരത്വത്തിന്റെ വിശദാംശങ്ങൾ ഹോം ഓഫിസ് പുറത്തുവിടുന്നില്ലെങ്കിലും എവിടെയെങ്കിലും താമസിക്കാൻ പറ്റാത്ത സ്ഥിതിയലേക്ക് തങ്ങൾ ആരെയും തള്ളിവിടില്ലെന്നാണു ഹോം ഓഫിസ് വക്താവ് വ്യക്തമാക്കിയിരുന്നത്.

വിവിധ ഭീകരസംഘടനകൾക്കു പിന്തുണയുമായി രാജ്യവിട്ട നൂറോളം പേരുടെ പൗരത്വം ഇത്തരത്തിൽ റദ്ദാക്കിയിട്ടുണ്ടെന്നും  ഹോം ഓഫിസിന്റെ കണക്കുകൾ പറയുന്നു.

English Summary : British woman who joined ISIS as a teen loses UK citizenship appeal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com