ADVERTISEMENT

റോം∙ തെക്കൻ ഇറ്റലിയെ സിസിലി ദ്വീപുമായി ബന്ധിപ്പിച്ചു മെസീന കടലിടുക്കിനു കുറുകെ പാലം പണിയാനുള്ള പദ്ധതി പുനരുജ്ജീവിപ്പിക്കുന്ന ഉത്തരവിന് ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള ഇറ്റാലിയൻ സർക്കാർ അംഗീകാരം നൽകി. നിലവിൽ ഇറ്റലിയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ മെസീന കടലിടുക്കിലൂടെ കപ്പൽമാർഗമാണ് സിസിലി ദ്വീപിലേക്ക് പ്രവേശിക്കുന്നത്. ദ്വീപിലേക്ക് 3.2 കിലോമീറ്റർ നീളമുള്ള പാലം നിർമിക്കാനുള്ള പദ്ധതി, മാറിമാറിവന്ന പല സർക്കാരുകളും അനേകം ദശകങ്ങൾക്കു മുൻപുതന്നെ ആസൂത്രണം ചെയ്തിരുന്നതാണ്.

എന്നാൽ പദ്ധതി പ്രദേശത്ത് കടലിനടിയില്‍  സ്ഥിരമായുണ്ടാകുന്ന  ഭൂകമ്പസാധ്യത പദ്ധതി നടത്തിപ്പിനു തടസമായി. ഇതിനു പരിഹാരമായിട്ടാണ് തൂക്കുപാലമെന്ന ആശയം ഒരു ദശാബ്ദം മുൻപ് അന്നത്തെ സർക്കാർ മുന്നോട്ടുവച്ചത്. ബജറ്റു പരിമിതിമൂലം അന്ന് ഉപേക്ഷിച്ച പദ്ധതി, ഡെപ്യൂട്ടി പ്രധാനമന്ത്രിയും ഇൻഫ്രാസ്ട്രക്ചർ മന്ത്രിയുമായ മത്തെയോ സൽവിനിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വീണ്ടും അവതരിപ്പിക്കുകയായിരുന്നു. ഇറ്റാലിയൻ എൻജിനീയറിങിന്റെ മഹത്വം ലോകത്തിനു വെളിപ്പെടുത്തുന്ന പുതിയ പാലം നവീന സാങ്കേതിക-സുരക്ഷാ  പാരിസ്ഥിതിക മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും നിർമിക്കുക.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് സിസിലിയിലേക്ക് വളരെ വേഗം എത്താൻ കഴിയുന്ന പാലം ലോകത്തിലെ ഏറ്റവും മനോഹരവും പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ സിംഗിൾ സ്പാൻ ബ്രിഡ്ജ് ആയിരിക്കുമെന്ന് സൽവിനി പറഞ്ഞു. ഉയർന്ന ചെലവും എൻജിനീയറിംഗ് അപ്രായോഗികതയും കാരണം മുൻ സർക്കാരുകൾ ഉപേക്ഷിച്ച ഈ വമ്പൻ പദ്ധതി പതിനായിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സൽവിനി അവകാശപ്പെട്ടു.

English Summary:  italy to revive plans to build a bridge across the strait of messina to link italy to sicily.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com