ADVERTISEMENT

ലണ്ടൻ ∙ ലോക മാധ്യമ രാജാവ് റൂപ്പർട്ട് മർഡോക്കിന് തൊണ്ണൂറ്റി രണ്ടാം വയസ്സിൽ അഞ്ചാം കല്യാണം. 66കാരിയായ മുൻ പൊലീസ് ചാപ്ലൈൻ ആൻ ലെസ്ലി സ്മിത്താണ് വധു. കഴിഞ്ഞ സെപ്റ്റംബറിൽ കലിഫോർണിയയിലെ മർഡോക്കിന്റെ സ്വന്തം വൈൻയാർഡിൽ നടന്ന ഒരു പാർട്ടിയ്ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഇത് തന്റെ അവസാനത്തെ വിവാഹമായിരിക്കും എന്ന വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് തന്റെ തന്നെ അധീനതയിലുള്ള ന്യൂയോർക്ക് പോസ്റ്റിലൂടെ മർഡോക്ക് വിവാഹക്കാര്യം പരസ്യമാക്കിയത്. 

കഴിഞ്ഞ വർഷമായിരുന്നു നാലാമത്തെ ഭാര്യ ജെറി ഹാളുമായുള്ള ബന്ധം മർഡോക്ക് വേർപെടുത്തിയത്. മുൻ റേഡിയോ, ടിവി എക്സിക്യൂട്ടീവായ അന്തരിച്ച ചെസ്റ്റർ സ്മിത്തിന്റെ വിധവയാണ് ആൻ സ്മിത്ത്. സെന്റ് പാട്രിക്സ് ദിനമായ മാർച്ച് 17നായിരുന്നു ഐറീഷ് പാരമ്പര്യമുള്ള ആൻ സ്മിത്തിനോട് താൻ വിവാഹം കഴിക്കാനുള്ള ആഗ്രഹം  പറഞ്ഞതെന്ന് മർഡോക്ക് വെളിപ്പെടുത്തി. 

ഞങ്ങൾ രണ്ടുപേർക്കും ഇത് ദൈവത്തിന്റെ അനുഗ്രഹമാണെന്നായിരുന്നു ആൻ സ്മിത്തിന്റെ പ്രതികരണം. തങ്ങൾ ഒരേ വിശ്വാസക്കാരാണെന്നും തന്റെ മുൻ ഭർത്താവ് ബിസിനസുകാരനായിരുന്നതിനാൽ എനിക്കും ബിസിനസുകാരന്റെ ഭാഷ സംസാരിക്കാനാകുമെന്നും അവർ വ്യക്തമാക്കി. 

ഈവർഷം വേനൽക്കാലം അവസാനിക്കുംമുമ്പ്  വിവാഹം നടത്താനാണ് ഇരുവരുടെയും തീരുമാനം. പിന്നീട് കലിഫോർണിയ, മോൺടാന, ന്യൂയോർക്ക്, ബ്രിട്ടൻ എന്നിവിടങ്ങളിലാകും ജീവിതം.

ഓസ്ട്രേലിയൻ ഫ്ലൈറ്റ് അറ്റൻഡന്റായിരുന്ന പാട്രിക്ക ബുക്കർ, സ്കോട്ടീഷ് ജേർണലിസ്റ്റായിരുന്ന അന്നാ മാൻ, ചൈനീസ് സംരംഭകയായിരുന്ന വെൻഡി ഡെംങ് എന്നിവരായിരുന്നു മർഡോക്കിന്റെ നേരത്തെയുണ്ടായിരുന്ന മറ്റ് മൂന്നു ഭാര്യമാർ. ഇവരിൽ മൂന്നു പേരിലുമായി ആറു മക്കളാണ് മർഡോക്കിനുള്ളത്. 

ലോകം മുഴുവൻ സ്വാധീനമുള്ള വിവിധ ദൃശ്യ ശ്രവ്യ അച്ചടി മാധ്യമങ്ങളുടെ അധിപനാണ് ഓസ്ട്രേലിയക്കാരനായ റൂപ്പർട്ട് മർഡോക്ക്.

English Summary: Rupert Murdoch engaged to ann lesley Smith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com