ലൈംഗികാതിക്രമ കേസ്: കൊളോണ്‍ അതിരൂപതയിലും കര്‍ദിനാള്‍ വോല്‍ക്കിയുടെ വസതിയിലും പൊലീസ് റെയ്ഡ്

Mail This Article
ബര്‍ലിന്‍∙ ലൈംഗികാതിക്രമക്കേസുകള്‍ മറച്ചുവെച്ചെന്ന ആരോപണം നേരിടുന്ന കര്‍ദിനാള്‍ റെയ്നര്‍ മരിയ വോല്‍ക്കിയുടെ വസതിയിലും കൊളോണ്‍ അതിരൂപതയിലും പൊലീസ് പരിശോധന. കൊളോണിലെ നാല് വസ്തുവകകളും കാസലിലെ ഓരോ വസ്തുവും ഹെസ്സെനിലെ ലോഹ്ഫെല്‍ഡന്‍ പട്ടണവും പൊലീസ് പരിശോധിച്ചു. 30 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. അതിരൂപതയ്ക്ക് ഇമെയില്‍ സേവനം നല്‍കുന്ന ഐടി കമ്പനിയുടെ സ്ഥാപനത്തിലും പൊലീസ് റെയ്ഡ് നടത്തി.
ആര്‍ച്ച് ബിഷപ്പിന്റെ വസതിയില്‍ വോള്‍ക്കി തന്നെ പൊലീസിന് വാതില്‍ തുറന്ന് കൊടുത്തുവെന്നും പരിശോധനയോടെ സഹകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കത്തോലിക്കാ സഭയിലെ ലൈംഗിക ദുരുപയോഗത്തെക്കുറിച്ചുള്ള തന്റെ അറിവിനെക്കുറിച്ച് കോടതിയില്‍ കള്ളം പറഞ്ഞതായിട്ടാണ് കര്‍ദിനാള്‍ വോള്‍ക്കി ആരോപണം നേരിടുന്നത്. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ ആരോപണങ്ങള്‍ കർദിനാൾ വോള്‍ക്കി നിഷേധിച്ചിരുന്നു.
എന്തുകൊണ്ടാണ് കൊളോണ്‍ ആര്‍ച്ച് ബിഷപ്പിനെതിരെ അന്വേഷണം നടക്കുന്നത്?
കർദിനാള്‍ വോള്‍ക്കി കള്ളസാക്ഷ്യം പറഞ്ഞതിനുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാന്‍ പൊലീസും പ്രോസിക്യൂട്ടര്‍മാരും ശ്രമിക്കുകയായിരുന്നു. ജർമിനിയിൽ കള്ളസാക്ഷ്യം ക്രിമിനല്‍ കുറ്റമാണ്. പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന വൈദികനെ ഡ്യൂസല്‍ഡോര്‍ഫ് നഗരത്തിലെ ഉന്നത സ്ഥാനത്തേക്ക് നിയമിച്ച സംഭവമാണ് കേസിന് ആധാരം.
‘കഴിഞ്ഞ വർഷം നടന്ന പീഡനക്കേസുകളെ കുറിച്ച് മാത്രമേ തനിക്ക് അറിയൂ. അതിന് മുൻപ് നടന്ന സംഭവങ്ങള്‍ അറിയില്ല.’’ –കർദിനാൾ വോള്‍ക്കി പറഞ്ഞു. അതേസമയം, 2015 ല്‍ വോള്‍ക്കിക്ക് വേണ്ടി ആരോപണം നേരിടുന്നവരുടെ പട്ടിക താന്‍ തയ്യാറാക്കിയിരുന്നുവെന്നും എന്നാല്‍ അതിൽ കർദിനാളിന് താല്‍പ്പര്യമില്ലായിരുന്നുവെന്നും ഒരു മുന്‍ ജീവനക്കാരി ആരോപിച്ചിരുന്നു.
English Summary: Police raid in Cologne archdiocese and Cardinal Woelki's residence in sexual abuse cases