ADVERTISEMENT

ലണ്ടൻ∙ തുടർച്ചയായ രണ്ടാം മാസവും പണപ്പെരുപ്പനിരക്കിൽ കുറവ് രേഖപ്പെടുത്തി ബ്രിട്ടൻ. ജൂൺ മാസത്തിൽ 7.9 ആയിരുന്ന പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 6.9 ശതമാനമായാണ് താഴ്ന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന രണ്ടു ശതമാനത്തിലേക്ക് എത്താൻ ഇനിയും ദുരം ഏറെ ബാക്കിയാണ്. ഇതിനായി ഇനിയും പലിശനിരക്ക് ഉയർത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാകുമെന്നാണ് ധനകാര്യ വിദഗ്ധർ വിലയിരുത്തുന്നത്. പണപ്പെരുപ്പ നിരക്കിലുണ്ടാകുന്ന കുറവ് സർക്കാരിന്റെ പ്ലാനുകൾ ഫലം കാണുന്നു എന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി ഋഷി സുനാക് അവകാശപ്പെട്ടു. നിലവിലെ പ്ലാൻ അനുസരിച്ച് കാര്യങ്ങൾ മുന്നേറിയാൽ തന്റെ ലക്ഷ്യം സഫലമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

 

കോവിഡിനും റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനും മുമ്പ് രണ്ടു ശതമാനത്തിലായിരുന്ന പണപ്പെരുപ്പ നിരക്ക് ഒറ്റവർഷം കൊണ്ടാണ് കുതിച്ചുയർന്ന് പതിനാല് ശതമാനത്തിന് അടുത്തെത്തിയത്. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നു. പെട്രോളിന്റെയും ഗ്യാസിന്റെയും മറ്റും വില ഇരട്ടിയായി. നിത്യനിദാന ചെലവുകൾക്കുപോലും സാധാരണക്കാർക്ക് ശമ്പളം കൊണ്ട് തികയാത്ത സ്ഥിതിയിലെത്തി. ഈ കാലയളവിൽ ശരാശരി വരുമാനം ഉയർന്നത് കേവലം 5.9 ശതമാനമായിരുന്നു. വരവും ചെലവും തമ്മിലുള്ള അന്തരം പലരെയും കടക്കെണിയിലാക്കി. ഇതിനെ മറികടക്കാനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തി. 0.25 എന്ന നാമമാത്ര പലിശ ഒന്നര വർഷം കൊണ്ട് 14 തവണ ഉയർത്തി അഞ്ചു ശതമാനത്തിലെത്തിച്ചു. 2008ലെ സാമ്പത്തിക മാന്ദ്യകാലത്തു മാത്രമാണ് സമാനമായ രീതിയിൽ പലിശ നിരക്ക് ഉയർന്നത്. 

 

പലിശനിരക്കില വർധന മോർഗേജ് ഉൾപ്പെടെയുള്ള വായ്പാഭാരങ്ങൾ വർധിപ്പിച്ചെങ്കിലും വിപണിയിലേക്കുള്ള പണത്തിന്റെ വരവ് കുറച്ചു. ഇതോടെ വാങ്ങൽ ശേഷിയിലുണ്ടായ കുറവ് പണപ്പെരുപ്പ നിരക്കിന് വേഗം കുറച്ചു. 

 

സാമ്പത്തിക വിദഗ്ധനായ ഋഷി സുനാക് തകർന്നടിഞ്ഞ സമ്പത് വ്യലവസ്ഥയെ തിരികെ ട്രാക്കിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടൺ. ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നതും അതുതന്നെയാണ്. 

 

English Summary: UK inflation falls to 6.9%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com