ADVERTISEMENT

ലണ്ടൻ∙ ഡയാന രാജകുമാരിക്കൊപ്പം കാറപകടത്തിൽ മരിച്ച കാമുകൻ ദോദി ഫെയ്ദിന്റെ പിതാവ് മുഹമ്മദ് അൽ ഫെയ്ദ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 94-ാം വയസിലായിരുന്നു അന്ത്യം. ബിസിനസുകളിൽനിന്നെല്ലാം അവധിയെടുത്ത് ഭാര്യ ഹെയ്നിയോടും കുടുംബത്തോടൊപ്പം സറൈയിലെ ആഡംബര വസതിയിൽ വിശ്രമ ജീവിതത്തിലായിരുന്നു. ഒരുകാലത്ത് ബ്രിട്ടിഷ് രാജകുടുംബത്തോട് ഏറെ അടുപ്പം പുലർത്തിയിരുന്ന ഈ ഈജിപ്ഷ്യൻ ബിസിനസുകാരൻ പിന്നീട് മകന്റെ മരണത്തിന്റെ ദുരൂഹതകൾ തേടി രാജകുടുംബത്തിനെതിരെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടം തന്നെ നടത്തിയിരുന്നു. 

ആഡംബര ഉൽപന്നങ്ങളുടെ വിപണനത്തിൽ ആഗോളപ്രശസ്തമായ ലണ്ടൻ നഗരത്തിലെ ഹാരോഡ്സിന്റെയും ഫുൾഹാം ഫുട്ബോൾ ക്ലബിന്റെയും ഉടമയായിരുന്നു ഒരുകാലത്ത് മുഹമ്മദ് അൽ ഫെയ്ദ് എന്ന ശതകോടീശ്വരൻ. ഡയാനയോടോപ്പമൊള്ള മകന്റെ മരണശേഷം സംഭവത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലും നിയമപോരാട്ടത്തിനും പിന്നാലെയായിരുന്നു ഈ സംരംഭകന്റെ ജീവിതം. 

ഈജിപ്തിൽ ജനിച്ച് ബ്രൂണയ് സുൽത്താന്റെ ഉപദേശകനായി പിന്നീട്  മിഡിൽ ഈസ്റ്റിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ മുഹമ്മദ് അൽ ഫെയ്ദ് 1970ലാണ് ബിസിനസ് മോഹങ്ങളുമായി ഫ്രാൻസിലും പിന്നീട് ബ്രിട്ടനിലുമെത്തുന്നത്.  

അലക്സാൻഡ്രിയയിലെ തെരുവുകളിൽ ശീതളപാനീയങ്ങൾ വിറ്റായിരുന്നു ബിസിനസ് ജീവിതത്തിന്റെ തുടക്കം. സൗദിയിലെ ആയുധ വിൽപനക്കാരനും ബിസിനസുകാരനുമായ അഡാൻ ഖഷോഗിയുടെ സഹോദരി സമീര ഖഷോഗിയെ വിവാഹം ചെയ്തതോടെയാണ് മുഹമ്മദ് അൽ ഫെയ്ദിന്റെ തലേവര മാറുന്നത്. ഖഷോഗി അദ്ദേഹത്തെ സൗദി അറേബ്യയിലെ ബിസിനസ് സംരംഭങ്ങളിൽ പങ്കാളിയാക്കി. 1966ൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായിരുന്ന ബ്രൂണയ് സുൽത്താന്റെ ഉപദേശകനായി. പിന്നീടാണ് ബ്രിട്ടനിലേക്ക് ബിസിനസ് മോഹങ്ങളുമായി അദ്ദേഹം എത്തുന്നത്. 1974ൽ സഹോദരൻ അലി അൽ ഫെയ്ദുമായി ചേർന്ന് പാരീസിലെ റിറ്റ്സ് ഹോട്ടൽ സ്വന്തമാക്കി. അതിനു ശേഷമാണ് 1985ൽ 615 മില്യൺ പൗണ്ടിന് ഹാരോഡ്സിനെ സ്വന്തമാക്കിയത്. ഇതിനായി മുഹമ്മദ് നടത്തിയ 'ബിഡ്ഡിംങ് വാർ' ബ്രിട്ടിഷ് ബിസിനസ് ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. 2010 വരെ ഹാരോഡ്സിന്റെ ഉടമയായിരുന്ന മുഹമ്മദ് ഖത്തർ ഇമാമിന് വിൽക്കുകയായിരുന്നു.

ഹാരോഡ്സിലെ നിത്യ സന്ദർശകയായിരുന്ന ഡയാനയുമായി മുഹമ്മദിന്റെ മകൻ ദോദി ഫെയ്ദ് അടുപ്പത്തിലായതും ഇരുവരും പിന്നീട് കാറപകടത്തിൽ മരിച്ചതും. മകൻ നഷ്ടപ്പെട്ട വേദനയിൽനിന്നും ഒരിക്കലും അദ്ദേഹം മുക്തനായിരുന്നില്ല. ഈ സംഭവത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ചറിയാൻ അദ്ദേഹം ഒട്ടേറെ അന്വേഷണങ്ങളും നിയമപോരാട്ടങ്ങളും നടത്തി. രാജകുടുംബത്തിന്റെ, പ്രത്യേകിച്ച് ഫിലിപ്പ് രാജകുമാരന്റെ അനുമതിയോടെ ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസിയായ എഐ16 ആസൂത്രണം ചെയ്തു നടപ്പാക്കിയ അപകടമായിരുന്നു അതെന്നാണ് അദ്ദേഹം വിശ്വസിച്ചതും ആരോപിച്ചതും. എന്നാൽ ഈ ആരോപണങ്ങൾ കേസിന്റെ വിചാരണവേളയിൽ ജൂറി തള്ളിക്കളഞ്ഞു. 

കടുത്ത ഫുട്ബോൾ ആരാധകനായിരുന്ന മുഹമ്മദ് ഫുൾഹാം ക്ലബിന്റെ ഉടമയായും ഏറക്കാലം പ്രവർത്തിച്ചു. ക്ലബ്ബ് പ്രീമിയർ ലീഗിലെ തങ്ങളുടെ എക്കാലത്തെയും മികച്ച വിജയങ്ങൾ നേടിയതും അക്കാലത്തായിരുന്നു. 

അവസാനകാലത്ത് അൽ ഫെയ്ദ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കു മാത്രം നേതൃത്വം നൽകി കുടുംബത്തോടൊപ്പം ശാന്തമായ ജീവിതത്തിലായിരുന്നു, എന്നും വിവാദങ്ങളുടെ തോഴനായിരുന്ന ഈ ബിസിനസുകാരൻ. 

ബ്രിട്ടിഷ് പൗരത്വത്തിനായി രണ്ടുവട്ടം അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടു, ആഗ്രഹിച്ചതെല്ലാം നേടിയിട്ടും അവസാനം മകന്റെ ദുരൂഹമായ വിയോഗ ദു:ഖവും രണ്ടാം വീടായി കരുതിയ ബ്രിട്ടൻ പൗരത്വം പോലും നൽകി ആദരിക്കാതിരുന്നതിന്റെ വേദനയും ബാക്കിയാക്കിയാണ് മുഹമ്മദ് അൽ ഫെയ്ദിന്റെ വേർപാട്.  

English Summary: Former Harrods Owner Mohamed Al Fayed, whose son died in car crash with Princess Diana, Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com