ലണ്ടന്‍ ∙ യുകെയില്‍ മലയാളി നഴ്സുമാര്‍ കുടുങ്ങിയെന്ന വാര്‍ത്തയില്‍ സ്വമേധയാ ഇടപെടല്‍ തുടങ്ങിതായി ഏജന്‍സിക്കെതിരെ അന്വേഷണത്തിന് കത്ത് നല്‍കിയതായും നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. പ്രശ്നത്തില്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും, യു.കെ യിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും നോര്‍ക്ക കത്ത് നല്‍കിയിട്ടുണ്ട്. ഒപ്പം ആരോപണം നേരിടുന്ന സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സിക്കെതിരെ അന്വേഷണം നടത്താനും ആരോപണം ശരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഡിജിപിക്കും കത്തു നല്‍കിയതായും വിഷയം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
അതേ സമയം കേരളത്തിലെ റിക്രൂട്ടിങ് ഏജന്‍സികളുടെ തട്ടിപ്പിന് ഇരയായി ഉദ്യോഗാര്‍ഥികള്‍ യുകെയില്‍ ദുരിതം അനുഭവിക്കുന്നെന്ന പരാതിയില്‍ നടപടിയുമായി യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇതു സംബന്ധിച്ച് പരാതി നല്‍കിയ പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ അംഗങ്ങളുമായി ഹൈക്കമ്മീഷന്‍ കത്തിടപാടുകള്‍ ആരംഭിച്ചിട്ടുണ്ട്. കോഓര്‍ഡിനേഷന്‍ മിനിസ്റ്റര്‍ ദീപക് ചൗധരിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് ഇമെയില്‍ അയച്ചിട്ടുണ്ട്. 19ന് ഉച്ചയ്ക്കു മൂന്നു മണിക്ക് നേരില്‍ കണ്ട് വിഷയം ബോധിപ്പിക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
യുകെയിൽ തൊഴിൽ തട്ടിപ്പിന് ഇരയായവരുടെ അനുഭവങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള വിശദമായ പരാതി യുകെയിലെ സർക്കാർ പ്രതിനിധികൾക്ക് മലയാളി സംഘടനയായ കൈരളി യുകെ നൽകിയതായി നാഷണൽ സെക്രട്ടറി കുര്യൻ ജേക്കബ്, പ്രസിഡന്റ് പ്രിയ രാജൻ എന്നിവർ പറഞ്ഞു. മലയാളി സമൂഹത്തിനിടയിൽ റിക്രൂട്ട്മെന്റ് തട്ടിപ്പിനെ പറ്റിയുള്ള വ്യക്തമായ ബോധവൽക്കരണമാണ് ഇനി വേണ്ടതെന്നും മറ്റൊരു രാജ്യത്തിൽ അജ്ഞാതമായ തൊഴിലിടങ്ങളിൽ ചതിക്കപ്പെട്ടു നരകിച്ചു കഴിയേണ്ടവരല്ല പുതുതലമുറയെന്നും കൈരളി യുകെ ഭാരവാഹികൾ പറഞ്ഞു.
English Summary: NORKA and the Indian High Commission took action on the news that Malayali nurses were stuck in the UK