യുകെയിൽ ഒഴുകിയെത്തിയത് 1.2 മില്ല്യണ്‍ പൗണ്ടിന്റെ കൊക്കെയ്ൻ പാക്കറ്റുകൾ; ഡോര്‍സെറ്റിലെ ബീച്ചിൽ പ്രവേശനം നിരോധിച്ചു
Mail This Article
ഡോർസെറ്റ്∙ യുകെ ഡോര്‍സെറ്റിലെ ബീച്ചിൽ 1.2 മില്ല്യണ്‍ പൗണ്ടിന്റെ കൊക്കെയ്ൻ പാക്കറ്റുകൾ ഒഴുകിയെത്തി. ബീച്ചിൽ എത്തിയ മത്സ്യത്തൊഴിലാളികള്‍ക്കും സന്ദർശകരിൽ ചിലർക്കുമാണ് നൂറുകണക്കിന് കിലോ അനധികൃത മയക്കുമരുന്ന് പാക്കറ്റുകൾ ഒഴുകി എത്തിയ നിലയിലും മറ്റും ലഭ്യമായത്. പാക്കറ്റുകള്‍ എന്താണെന്ന് തിരിച്ചറിഞ്ഞ സായുധ പോലീസ് ബീച്ച് താത്ക്കാലികമായി അടച്ചു പൂട്ടിയിരിക്കുകയാണ്. നായകളുമായി നടക്കാന്‍ ഇറങ്ങിയവരിൽ ചിലരായിരുന്നു സന്ദർശകർ. ഇവർക്ക് 'പോപ്പി' എന്ന് എഴുതിയ പാക്കറ്റുകളാണ് ബീച്ചിലെ കല്ലുകള്‍ക്കിടയില്‍ നിന്നും ലഭ്യമായത്.
ബീച്ച് അടച്ചുപൂട്ടി നടത്തിയ പരിശോധനയില്‍ 20 കിലോയോളം മയക്കുമരുന്നാണ് ഓഫീസര്‍മാര്‍ കണ്ടെടുത്തത്. കഴിഞ്ഞ ആഴ്ച മയക്കുമരുന്ന് കടത്തുകാര്‍ സോളന്റില്‍ ഉപേക്ഷിച്ച പാക്കുകളാണ് തീരത്ത് അടിഞ്ഞതെന്നാണ് പോലീസ് കരുതുന്നത്. വെസ്റ്റ് സസെക്‌സ് ഫെറിംഗിന് പുറമെ ഫെല്‍പാം, മിഡില്‍ടണ്‍ ബീച്ചുകളിലും കൊക്കെയ്ൻ പാക്കറ്റുകള്‍ അടിഞ്ഞു. ഡ്രോണുകളും, ഹെലികോപ്ടറുകളും ഉപയോഗിച്ച് പോലീസ് തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2നാണ് മയക്കുമരുന്നുകൾ കണ്ടെത്തുന്നത്.
ഡോര്‍സെറ്റിലെ സെന്റ് ആല്‍ഡെംസ് പോയിന്റിനും ഡര്‍ഡില്‍ ഡോറിനും ഇടയിലുള്ള കടൽ മേഖലയിലാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നൂറുകണക്കിന് കിലോ അനധികൃത മയക്കുമരുന്ന് ലഭ്യമായത്. ഇതില്‍ ചിലതാണ് ഡോര്‍സെറ്റിലെയും ഐല്‍ ഓഫ് വെറ്റിലെയും ബീച്ചുകളിൽ അടിഞ്ഞത്. പാക്കറ്റുകള്‍ കണ്ടാല്‍ തൊടുക പോലും ചെയ്യാതെ പോലീസിനെ അറിയിക്കാനാണ് നാഷണല്‍ ക്രൈം ഏജന്‍സി ആവശ്യപ്പെട്ടു.