10,000 പേരെ യുകെയിലേക്ക് കടത്തി; മനുഷ്യക്കടത്ത് സംഖ്യത്തിലെ പ്രധാനിക്ക് ബൽജിയത്തിൽ 11 വർഷം തടവ് ശിക്ഷ
Mail This Article
ലണ്ടൻ∙ 10,000 പേരെ യുകെയിലേക്ക് കടത്തുന്നതിന് നേതൃത്വം വഹിച്ചതായി ബ്രിട്ടിഷ് പൊലീസ് കരുതുന്ന ഒരാളെ ബൽജിയത്തിൽ 11 വർഷം തടവിന് ശിക്ഷിച്ചതായി ബ്രിട്ടനിലെ നാഷനൽ ക്രൈം ഏജൻസി (എൻസിഎ) അറിയിച്ചു. കിഴക്കൻ ലണ്ടനിലെ ഇൽഫോർഡിലെ തന്റെ വീട്ടിൽ നിന്നാണ് ഇറാൻ സ്വദേശിയായ ഹെവാ റഹിംപൂർ (30) മനുഷ്യകടത്ത് ശൃംഖല പ്രവർത്തിപ്പിച്ചത്.
തുർക്കിയിൽ നിന്ന് ചെറിയ ബോട്ടുകൾ കണ്ടെത്തി ജർമനി, ബൽജിയം, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലേക്ക് എത്തിക്കും. ഇവിടെ നിന്ന് വടക്കൻ ഫ്രഞ്ച് തീരത്തേക്ക് എത്തിക്കുന്ന വ്യക്തികളെ മനുഷ്യകടത്ത് ശൃംഖലയുടെ സഹായത്തോടെ ഇംഗ്ലിഷ് ചാനൽ കടന്ന് ഇംഗ്ലണ്ടിലേക്ക് പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നാഷനൽ ക്രൈം ഏജൻസി വ്യക്തമാക്കി
ബ്രിട്ടനിൽ അനുമതിയില്ലാതെ കുടിയേറ്റം നടത്തുന്നവർ പെരുകുന്നുണ്ട്. ഇത് ബ്രിട്ടൻ നേരിടുന്ന വലിയ പ്രശ്നമാണ്. രാജ്യത്ത് ഇത്തരത്തിൽ എത്തുന്ന ബോട്ടുകൾ തടയുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയ്ക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചുള്ള നിയമ തർക്കത്തിൽ ബ്രിട്ടിഷ് സർക്കാർ ഏർപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ വർഷം, 45,755 ആളുകൾ ഇംഗ്ലിഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തി. ഈ വർഷം ഇതുവരെ 25,000-ത്തിലധികം പേർ എത്തിയെന്നാണ് കണക്ക്. റഹിംപൂരിന്റെ അറസ്റ്റ് യൂറോപ്പിലുടനീളം അനധികൃതമായി കുടിയേറ്റം നടത്തുന്നവരെയും അതിന് സഹായിക്കുന്നവരെയും പിടിക്കുന്നതിന് സഹായിക്കും. ജർമനിയിൽ നിന്ന് 60 ഊതിവീർപ്പിക്കാവുന്ന ബോട്ടുകളും നൂറുകണക്കിന് ലൈഫ് ജാക്കറ്റുകളും പിടിച്ചെടുത്തതായും എൻസിഎ പറഞ്ഞു.