എൻഎച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്: അപ്പോയിന്റ്‌മെന്റ് റദ്ദാക്കി; രോഗികൾ വലയുന്നു, പിൻവാങ്ങാതെ യൂണിയൻ
Mail This Article
ലണ്ടൻ ∙ എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടര്‍മാരുടെ പണിമുടക്കിനെ തുടര്‍ന്ന് രോഗികളുടെ അപ്പോയിന്റ്‌മെന്റുകള്‍ റദ്ധാക്കപ്പെടുന്നു. രോഗികൾക്ക് 15 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കുന്നത്. ഇത്തരത്തില്‍ കാത്തിരുന്ന് ലഭിച്ച അപ്പോയിന്റ്‌മെന്റുകളാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ പണിമുടക്കുകളെ തുടര്‍ന്ന് വീണ്ടും മാറ്റിവെയ്ക്കുന്നത്. ഇത് മൂലം ഹൃദ്രോഗികൾ, കിഡ്‌നി ട്രാന്‍സ്പ്ലാന്റ് രോഗികൾ എന്നിവർ ഉൾപ്പടെയുള്ള രോഗികൾ വലയുന്ന അവസ്ഥയാണ്. കിഡ്‌നി ദാനം ചെയ്യാന്‍ കാത്തിരുന്നവര്‍ക്കും അത് സ്വീകരിക്കാന്‍ ഒരുങ്ങിയവര്‍ക്കും വലിയ തിരിച്ചടിയാണ് പണിമുടക്കുകൾ നല്‍കുന്നത്.
അടിയന്തര റഫറല്‍ അപ്പോയിന്റ്‌മെന്റ് പോലും ഒന്‍പത് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ലഭിക്കുന്നതെന്ന് രോഗികള്‍ പറയുന്നു. പണിമുടക്ക് നിർത്തി വെച്ച് ചര്‍ച്ചകളിലേക്ക് മടങ്ങിയെത്താന്‍ പ്രധാനമന്ത്രി ഋഷി സുനക് ഉൾപ്പടെ നിരവധി മന്ത്രിമാർ യൂണിയന്‍ മേധാവികളോട് അഭ്യർഥിച്ചെങ്കിലും ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്റെ ജൂനിയർ ഡോക്ടർ സംഘടന വഴങ്ങിയിട്ടില്ല. രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടാനുള്ള ശ്രമമാണ് ഡോക്ടര്‍മാര്‍ നടത്തുന്നതെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി. ഈ സമരം തികച്ചും ക്രൂരമാണെന്ന് വിമര്‍ശനം ഉന്നയിക്കുന്നവരുമുണ്ട്.
ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കായി 35 ശതമാനം ശമ്പള വർധന വേണമെന്നാണ് ബിഎംഎ ആവശ്യപ്പെടുന്നത്. സമ്പൂര്‍ണ്ണ വർധന ലഭ്യമാക്കുന്നത് വരെ പിന്‍വാങ്ങില്ലെന്നാണ് യൂണിയന്റെ മുന്നറിയിപ്പ്. എന്നാല്‍ ഇതിലും കുറഞ്ഞ തുകയ്ക്ക് ബിഎംഎ വിട്ടുവീഴ്ച ചെയ്യുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. നിലവിലെ എന്‍എച്ച്എസ് പണിമുടക്കുകളുടെ ആഘാതം മാസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സ്റ്റീഫന്‍ പോവിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.