ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക്; രോഗികളെ കൂട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തയാറാകണമെന്ന് എന്‍എച്ച്എസ്
Mail This Article
ലണ്ടന്‍ ∙ എന്‍എച്ച്എസ് ഇംഗ്ലണ്ടിൽ നടക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് തുടരുന്ന സാഹചര്യത്തില്‍ സമ്മര്‍ദം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡിസ്ചാര്‍ജ് ചെയ്യുന്ന രോഗികളെ ആശുപത്രികളില്‍ നിന്നും കുടുംബാംഗങ്ങള്‍ കൂട്ടിക്കൊണ്ട് പോകാന്‍ തയാറായിരിക്കണമെന്ന് അഭ്യർഥന. ഹെല്‍ത്ത് സര്‍വ്വീസിനെ സ്വന്തം സ്വത്തായി കണക്കാക്കി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് രംഗത്തെത്തി. രോഗികളുടെ സുരക്ഷയെ കരുതി സമരങ്ങളില്‍ നിന്നും പിന്‍വാങ്ങണമെന്ന അഭ്യർഥന ഡോക്ടര്‍മാര്‍ തള്ളിയതോടെയാണ് രൂക്ഷവിമര്‍ശനം.
എന്‍എച്ച്എസ് നേരിടുന്ന അതിഗുരുതരമായ സമ്മര്‍ദത്തില്‍ നിന്നും ആശ്വാസമേകാന്‍ പിക്കറ്റ് ലൈനില്‍ നിന്നും മടങ്ങിയെത്താനുള്ള നിരവധി ട്രസ്റ്റുകളുടെ ആവശ്യമാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ജൂനിയർ ഡോക്ടർ വിഭാഗം തള്ളിയത്. പ്രധാനമന്ത്രി ഋഷി സുനകിന്റേത് ഉൾപ്പടെ ഇരുപതിൽപ്പരം അഭ്യർത്ഥനകൾ ലഭിച്ചെങ്കിലും ബിഎംഎ ഇത് തള്ളുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ രോഗികളുടെ കുടുംബങ്ങള്‍ തയ്യാറാകണമെന്നാണ് ഇപ്പോള്‍ ചില ആശുപത്രികള്‍ ആവശ്യപ്പെടുന്നത്.
വീട്ടില്‍ പോകാന്‍ സാധിക്കുന്ന രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഇവരെ കൂട്ടിക്കൊണ്ട് പോകാന്‍ ബന്ധുക്കള്‍ തയ്യാറായിരിക്കണമെന്നാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് പ്ലിമത്ത് എന്‍എച്ച്എസ് ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ബിഎംഎയുടെ ആരോപണത്തിന് മറുപടിയായി എന്‍എച്ച്എസ് ഇംഗ്ലണ്ട് യൂണിയന് കത്തയച്ചു. ഇതിനകം 2,00,000 അപ്പോയിന്റ്മെന്റുകളും, ഓപ്പറേഷനുകളുമാണ് റദ്ദാക്കിയിട്ടുള്ളത്.