മ്യൂണിക്ക് വിമാനത്താവളത്തിൽ അർനോൾഡ് ഷ്വാർസെനഗറെ കസ്റ്റംസ് പിടികൂടി
Mail This Article
മ്യൂണിക്ക് ∙ ജർമനിലെത്തിയ ഹോളിവുഡ് താരം അർനോൾഡ് ഷ്വാർസെനഗറെ കസ്റ്റംസ് പിടികൂടി. കൈവശം വില കൂടിയ വാച്ച് ഉണ്ടെന്നു കസ്റ്റംസിനോടു വെളിപ്പെടുത്താതിരുന്നതിനെ തുടർന്നായിരുന്നു നടപടി. മൂന്ന് മണിക്കൂറോളം കസ്റ്റംസിന്‍റെ കസ്റ്റഡിയിലായിരുന്ന താരം നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് പുറത്തിറങ്ങിയത്. സ്വിസ് ആഡംബര ബ്രാൻഡായ ഔഡെമർസ് പിഗ്വെറ്റിന്‍റെ വാച്ചാണ് മുൻ കലിഫോർണിയ ഗവർണർ കൂടിയായ ഷ്വാർസെനഗറുടെ കയ്യിലുണ്ടായിരുന്നത്.
കസ്റ്റംസ് ഓഫിസർമാരുടെ എല്ലാ ചോദ്യങ്ങൾക്കും താരം കൃത്യമായി ഉത്തരം നൽകി. വാച്ചിന് നികുതി അടയ്ക്കാൻ താരം സമ്മതിച്ചു. തുടർന്ന് ക്രൈഡറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുന്നതിന് ശ്രമിച്ചെങ്കിലും മെഷീൻ പ്രവർത്തിച്ചില്ല. എടിഎമ്മിൽനിന്ന് പണം പിൻവലിച്ച് തുക അടയ്ക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. എടിഎമ്മിൽനിന്നു പിൻവലിക്കാൻ സാധിക്കുന്നതിലും കൂടുതൽ തുക ആവശ്യമായിരുന്നതിനാൽ അതിനു സാധിച്ചില്ല. ഇതിനകം ബാങ്കിലെ പ്രവൃത്തി സമയം കഴിഞ്ഞിരുന്നു. തുടർന്ന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ പുതിയ ക്രെഡിറ്റ് കാർഡ് മെഷീൻ കൊണ്ടുവന്ന ശേഷമാണ് പണമടച്ച് താരം വിമാനത്താവളത്തിനു പുറത്തു കടന്നത്.
യൂറോപ്യൻ യൂണിയിൻ ഇതര രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ഒരു ഉൽപന്നം ജർമനിയിലേക്ക് കൊണ്ടു വരുന്നതിന് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണം. അതൊഴിവാക്കാനാണ് താരം ശ്രമിച്ചത്. അതിനാൽ ക്രിമിനൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് കസ്റ്റംസ് പ്രസ് ഓഫിസർ തോമസ് മേസ്റ്റർ പറഞ്ഞു.