ADVERTISEMENT

ലണ്ടൻ • യുകെയിലെ ലിങ്കൺഷയറിൽ പിതാവിന്റെ മൃതദേഹത്തിന് അരികെ പരിചരിക്കാൻ ആളില്ലാതെ പട്ടിണികിടന്ന് രണ്ടു വയസ്സുകാരന്റെ മരണം. ലിങ്കൺഷയർ സ്‌കെഗ്‌നെസിലെ പ്രിൻസ് ആൽഫ്രഡ് അവന്യൂവിലെ ബേസ്‌മെന്റ് ഫ്ലാറ്റിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നും മകൻ ആരും പരിചരിക്കാൻ ഇല്ലാതെ പട്ടിണി കിടന്നും മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ, മൃതദേഹങ്ങൾ കണ്ടെത്തിയ ശേഷം ഫ്ലാറ്റിനുള്ളിൽ മോഷണ ശ്രമം നടന്നതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ ഉത്തരവാദികളെ കണ്ടെത്താൻ ലിങ്കൺഷയർ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. ജനുവരി 9 നാണ് 60 വയസുള്ള കെന്നത് ബാറ്റേഴ്സിനൊപ്പം മകനായ ബ്രോൺസനെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നാണ് സൂചന.

കുട്ടിയുടെ മരണത്തിന്റെ കാരണം പൊലീസിന്റെ അനാസ്ഥ ആണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. സോഷ്യൽ സർവീസിൽ നിന്ന് പൊലീസിന് വീടിന്റെ അവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് വിവരം. ഇടയ്ക്കിടെ വീടുകൾ സന്ദർശിക്കാറുള്ള സോഷ്യൽ സർവീസ് വർക്കർ അസ്വഭാവികമായി വീട് അടഞ്ഞുകിടക്കുന്നതും, വീട്ടിലുള്ളവർ പ്രതികരിക്കുന്നില്ലെന്നതും പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായി രണ്ട് പ്രാവശ്യം സോഷ്യൽ സർവീസ് വർക്കർ നൽകിയ വിവരത്തോട് രണ്ടുദിവസം കഴിഞ്ഞാണ് പൊലീസ് പ്രതികരിച്ചത് എന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.

പൊലീസിന്റെ സമയോചിതമായ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ കുഞ്ഞു ബ്രോൺസന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. വിവിധ ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് ചിൽഡ്രൻ സർവീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹീത്തർ സാൻഡി പറഞ്ഞു. മൃതദേഹത്തിന് അരികെ പട്ടിണികിടന്ന് കുഞ്ഞ് മരിക്കേണ്ടി വന്ന സാഹചര്യം ഞെട്ടിക്കുന്നതാണെന്ന് ഇൻഡിപെൻഡന്റ് ഓഫിസ് ഫോർ പൊലീസ് കൺഡക്ട് (ഐഒപിസി) ഉദ്യോഗസ്ഥനായ ഡെറിക് കാംബെൽ പറഞ്ഞു.

English Summary:

Father and Two-Year-Old Boy Found Dead in UK Flat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com