30,000 ഇന്ത്യൻ വിദ്യാർഥികളെ ഫ്രാൻസ് സ്വാഗതം ചെയ്യും; സ്വപ്നം പങ്കുവച്ച് ഫ്രഞ്ച് പ്രസിഡന്‍റ്
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള അക്കാദമിക് ബന്ധം വർധിപ്പിക്കുന്നതിനുള്ള പ്രധാന ശ്രമത്തിന്‍റെ ഭാഗമായി 2030ഓടെ 30,000 ഇന്ത്യൻ വിദ്യാർഥികളെ ഫ്രാൻസിന്‍റെ സർവകലാശാലകളിലേക്ക് സ്വാഗതം ചെയ്യുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ വെള്ളിയാഴ്ച പറഞ്ഞു.75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മക്രോ സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് (മുമ്പ് ട്വിറ്റർ) ഇന്ത്യയുമായുള്ള ഫ്രാൻസിന്‍റെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഭാഗമായിട്ടുള്ള പദ്ധതി വെളിപ്പെടുത്തിയത്. ഇന്തോ-പസഫിക് മേഖലയിലെ ഫ്രാൻസിന്‍റെ 'പ്രധാന പങ്കാളി' യാണ് ഇന്ത്യയെന്ന് മക്രോ അഭിപ്രായപ്പെട്ടു.
'എല്ലാവർക്കും ഫ്രഞ്ച്, മെച്ചപ്പെട്ട ഭാവിക്ക് ഫ്രഞ്ച്' എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയങ്ങളിൽ ഫ്രഞ്ച് പഠിക്കുന്നതിനായി പുതിയ പദ്ധതി ആരംഭിക്കുമെന്ന് മക്രോ വ്യക്തമാക്കി. ഞങ്ങളുമായി സഹകരിക്കുന്നവരുടെ ശൃംഖല വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ഫ്രഞ്ച് പഠിക്കാൻ പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കും. മാത്രമല്ല ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർഥികളെ ഫ്രാൻസിലെ സർവകലാശാലകളിൽ ചേരാൻ അനുവദിക്കുന്ന രാജ്യാന്തര ക്ലാസുകൾ തുടങ്ങും.
ഫ്രാൻസിൽ മുൻപ് പഠിച്ചിട്ടുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ ഫ്രാൻസിലേക്ക് മടങ്ങിവരുന്നത് എളുപ്പമാക്കുന്ന തരത്തിൽ വീസ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കും. 2025-ഓടെ 20,000 ഇന്ത്യൻ വിദ്യാർഥികളെ ആകർഷിക്കുക, 2030-ഓടെ 30,000 എന്ന തരത്തിലേക്ക് വളരുക എന്ന വലിയ ലക്ഷ്യം യഥാർത്ഥ്യമാക്കുന്നതിന് ശ്രമിക്കുന്നത്.
ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ പഠിക്കുന്നത് എളുപ്പമാക്കുന്നതിനുള്ള നടപടികൾ ഫ്രഞ്ച് സർക്കാർ ഇതിനകം ആരംഭിച്ചിട്ടുണ്ട്. 2018ൽ, ഫ്രാൻസിൽ പഠിക്കാൻ താൽപ്പര്യമുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് വിവരങ്ങളും പിന്തുണയും നൽകുന്ന 'ക്യാംപസ് ഫ്രാൻസ്' എന്ന പ്രോഗ്രാം ആരംഭിച്ചു. ഇത് ആരംഭിച്ചതിനുശേഷം ഫ്രാൻസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 20 ശതമാനം വർധനയുണ്ടായി.